പരിമിതികള്‍ കാറ്റില്‍ പറത്തി സൂരജ് മുച്ചക്ര സ്‌കൂട്ടറില്‍ സഞ്ചരിച്ചത് 12000 കിലോമീറ്റര്‍;സ്വീകരണം നല്‍കി വോയിസ് ഓഫ് ഡിസേബിള്‍ഡ്

തിരൂരങ്ങാടി: മുച്ചക്ര സ്‌കൂട്ടറില്‍ ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലായി 12,000 കിലോമീറ്ററിലധികം സഞ്ചരിച്ച് ‘ആക്‌സസിബിലിറ്റി’ സന്ദേശം പ്രചരിപ്പിച്ച സൂരജ് പി. എയ്ക്ക് വോയിസ് ഓഫ് ഡിസേബിള്‍ഡ് തിരൂരങ്ങാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് അങ്കണത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ സംഘടനയുടെ വിവിധ തലങ്ങളിലുള്ള ഭാരവാഹികള്‍ പങ്കെടുത്തു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ആക്‌സസിബിലിറ്റി അവയര്‍നസ് യാത്ര പൂര്‍ത്തിയാക്കിയാണ് വോയിസ് ഓഫ് ഡിസേബിള്‍ഡ് സ്റ്റേറ്റ് ജനറല്‍ സെക്രട്ടറിയും 2024-ലെ സംസ്ഥാന അവാര്‍ഡ് ജേതാവുമായ സൂരജ് മടങ്ങിയെത്തിയത്. ഭിന്നശേഷിക്കാര്‍ക്ക് തടസ്സങ്ങളില്ലാത്ത ലോകം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലൂടെയും അയല്‍രാജ്യങ്ങളായ നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലൂടെയുമായിരുന്നു മുച്ചക്ര വാഹനത്തിലെ ഈ അതിസാഹസിക യാത്ര.

ദുര്‍ഘടമായ പാതകളും പ്രതികൂല കാലാവസ്ഥയും അതിജീവിച്ച് ചരിത്രവിജയവുമായി തിരിച്ചെത്തിയ സൂരജിനെ വോയിസ് ഓഫ് ഡിസേബിള്‍ഡ് തിരൂരങ്ങാടി ബ്ലോക്ക് സെക്രട്ടറി റസീന ടീച്ചര്‍ ആദരം നല്‍കി സ്വീകരിച്ചു. തിരൂരങ്ങാടി നഗരസഭ സെക്രട്ടറി ചടങ്ങില്‍ സൂരജിന് പൊന്നാട അണിയിച്ചു.വോയിസ് ഓഫ് ഡിസേബിള്‍ഡ് ബ്ലോക്ക് വൈസ് പ്രസിഡന്റ് റാഷിദ, നന്നമ്പ്ര ജോയിന്റ് സെക്രട്ടറി റസീന ചെറുമുക്ക്, വൈസ് പ്രസിഡന്റ് റഹൈലത്ത് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ശാരീരിക വെല്ലുവിളികള്‍ ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്ക് തടസ്സമല്ലെന്ന് തെളിയിച്ച സൂരജിന്റെ ഈ ഐതിഹാസിക യാത്ര വലിയൊരു പ്രചോദനമാണെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. തന്റെ യാത്രയിലെ അനുഭവങ്ങളും ആക്‌സസിബിലിറ്റി എന്ന ആശയത്തിന്റെ പ്രാധാന്യവും സൂരജ് ചടങ്ങില്‍ പങ്കുവെച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top