കടല്‍ക്കൊലക്കേസ്: മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് 10 കോടി നഷ്ടപരിഹാരം കൈമാറാന്‍ സുപ്രീം കോടതി ഉത്തരവ്

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ണായക നിര്‍ദേശവുമായി സുപ്രീം കോടതി. ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റു മരിച്ച രണ്ട് മത്സ്യത്തൊഴിലാളികളുടെയും കുടുംബങ്ങളുടെ അക്കൗണ്ടുകളിലേയ്ക്ക് പത്ത് കോടി രൂപ വീതം കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരമായി നിക്ഷേപിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. കേസിന് ആസ്പദമായ സംഭവത്തിന് ഒന്‍പതു വര്‍ഷത്തിനു ശേഷമാണ് വിധി.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദേയും ജസ്റ്റിസ് എഎസ് ബൊപ്പണ്ണ, വി രാമസുബ്രമണ്യന്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്. പണം നിക്ഷേപിച്ചു ഒരാഴ്ച കഴിഞ്ഞ ശേഷം കേസ് അവസാനിപ്പിക്കാനായി കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജി കേള്‍ക്കാമെന്ന് കോടതി വ്യക്തമാക്കി. ഏപ്രില്‍ 19നു കേസ് വീണ്ടും പരിഗണിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

2012 ഫെബ്രുവരിയിലായിരുന്നു കേരള തീരത്തു വെച്ച് ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചത്. ഇറ്റാലിയന്‍ കൊടിയേന്തിയ എംവി എന്റിക്ക ലെക്‌സി എന്ന കപ്പലില്‍ ജോലി ചെയ്തിരുന്ന സാല്‍വത്തോറെ ജിറോണ്‍, മാസിമിലിയാനോ ലത്തോറെ എന്നീ നാവികരാണ് മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്നവരെ വെടിവെച്ചിട്ടത്. വിഷയത്തില്‍ ട്രിബ്യൂണല്‍ വിധി അംഗീകരിക്കാന്‍ ഇന്ത്യ തീരുമാനിച്ചതാണെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു. എന്നാല്‍ മറ്റു സമാനമായ കേസുകളിലും ഈ ഉത്സാഹം കേന്ദ്രസര്‍ക്കാര്‍ കാണിച്ചിരുന്നെങ്കില്‍ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

അന്താരാഷ്ട്ര ട്രിബ്യൂണലില്‍ കേസ് ഒത്തുതീര്‍പ്പാക്കിയതിന്റെ ഭാഗമായി നഷ്ടപരിഹാരമായി പത്ത് കോടി രൂപ ഇറ്റാലിയന്‍ സര്‍ക്കാര്‍ ഇന്ത്യയ്ക്ക് കൈമാറുകയായിരുന്നു. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നാലു കോടി രൂപ വീതവും ആക്രമണത്തില്‍ പരിക്കേറ്റ ബോട്ടുടമയ്ക്ക് രണ്ട് കോടി രൂപയുമാണ് ലഭിക്കുക. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ നടക്കുന്ന കേസ് അവസാനിപ്പിക്കുന്നതിനു മുന്നോടിയായാണ് സര്‍ക്കാര്‍ തുക കൈമാറുന്നത്.

 

Share news
error: Content is protected !!
Scroll to Top