വയനാട്ടില്‍ ജീവനൊടുക്കിയ കോണ്‍ഗ്രസ് നേതാവ് ജോസ് നെല്ലേടത്തിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി

മാനന്തവാടി: വയനാട്ടില്‍ ജീവനൊടുക്കിയ കോണ്‍ഗ്രസ് നേതാവായ വാര്‍ഡ് മെമ്പര്‍ ജോസ് നെല്ലേടത്തിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ചതിച്ചെന്ന് കത്തില്‍ ജോസ് ആരോപിക്കുന്നു. 3 നേതാക്കളുടെ പേരുകള്‍ കത്തിലുണ്ടെന്നാണ് സൂചന. ഈ പേരുകള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നാണ് പോലീസ് പറയുന്നത്. സാമ്പത്തിക ബാധ്യതയും കുറിപ്പില്‍ പറയുന്നു. മൂന്നു പേജുള്ള ആത്മഹത്യാ കുറിപ്പാണു കണ്ടെത്തിയത്.

പുല്‍പ്പള്ളിയില്‍ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് കാനാട്ടുമല തങ്കച്ചന്‍ അന്യായമായി ജയിലില്‍ കഴിയാനിടയായ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പോലീസ് ചോദ്യം ചെയ്തുവിട്ടയച്ചതിനു ശേഷമാണ് ജോസ് നെല്ലേടത്ത് ജീവനൊടുക്കിയത്. കൈഞരമ്പ് മുറിച്ചശേഷം പെരിക്കല്ലൂരിലെ കുളത്തില്‍ ചാടി മരിക്കാന്‍ ശ്രമിക്കുന്ന നിലയിലായിരുന്നു അദ്ദേഹത്തെ കണ്ടെത്തിയത്.

തന്നെ കള്ളക്കേസില്‍ കുടുക്കിയതുമായി ബന്ധപ്പെട്ട് തങ്കച്ചന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആരോപണം ഉന്നയിച്ചവരില്‍ ജോസിന്റെ പേരും ഉണ്ടായിരുന്നു. ഇതില്‍ പോലീസ് ചോദ്യം ചെയ്തുവിട്ടയച്ചതിന് പിന്നാലെ ജോസ് മാനസിക പിരിമുറുക്കത്തിലായിരുന്നു.

കഴിഞ്ഞമാസം 22 ന് രാത്രിയാണ് തങ്കച്ചന്റെ വീട്ടിലെ കാര്‍പോര്‍ച്ചില്‍ നിന്ന് മദ്യവും സ്ഫോടക വസ്തുക്കളും കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് തങ്കച്ചനെ പോലീസ് അറസ്റ്റ് ചെയ്യുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെ ഭര്‍ത്താവ് നിരപരാധിയാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് തങ്കച്ചന്റെ ഭാര്യ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ലോക്കല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ തങ്കച്ചന്‍ നിരപരാധിയാണെന്ന് തെളിഞ്ഞിരുന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരാണ് തന്നെ കുടുക്കിയതെന്ന് തങ്കച്ചന്‍ പറഞ്ഞിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top