അച്ചന്‍കോവില്‍ വനത്തില്‍ അകപ്പെട്ട വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും രക്ഷപ്പെടുത്തി

കൊല്ലം: മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്ക് ആശ്വാസം. അച്ചന്‍കോവില്‍ കോട്ടവാസല്‍ ഭാഗത്ത് ട്രെക്കിങിന് പോയി വനത്തില്‍ അകപ്പെട്ട വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെട്ട സംഘത്തെ പുറത്തെത്തിച്ചു. ക്ലാപ്പന ഷണ്‍മുഖവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 32 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരുമടങ്ങിയ സംഘത്തെയാണ് രക്ഷപ്പെടുത്തിയത്. 17 ആണ്‍കുട്ടിയും 15 പെണ്‍കുട്ടികളുമാണ് സംഘത്തിലുണ്ടായിരുന്നത്. സംഘത്തിലുണ്ടായത് കൂടുതലും പ്ലസ് ടു വിദ്യാര്‍ഥികളായിരുന്നു. അച്ഛന്‍കോവില്‍ കോട്ടവാസല്‍ ചെക്‌പോസ്റ്റ് ഭാഗത്ത് നിന്ന് അഞ്ചര കിലോമീറ്റര്‍ ഉള്‍വനത്തിലായിരുന്നു സംഘം കുടുങ്ങിയത്.

മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സിന്റെ പഠനയാത്രയുടെ ഭാഗമായിട്ടായിരുന്നു കുട്ടികള്‍ അച്ചന്‍കോവിലിലേക്കെത്തിയത്. കോട്ടവാസല്‍ ഭാഗത്ത് വനപാലകരുടെ നേതൃത്വത്തില്‍ ഞായറാഴ്ച രാവിലെ ട്രെക്കിങ്ങിനുപോയ സംഘം മടങ്ങുന്നതിനിടെ കനത്ത മഴയെ തുടര്‍ന്ന് വനത്തിന് അകത്ത് അകപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഘം വനത്തില്‍ കുടുങ്ങിക്കിടക്കുന്ന വിവരം അധികൃതര്‍ അറിയുന്നത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസും വനംവകുപ്പും സംഭവസ്ഥലത്ത് നിന്ന് വിദ്യാര്‍ത്ഥി സംഘത്തെ പുറത്തെത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും കനത്ത മഴയെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് തടസം നേരിടുകയായിരുന്നു.

മഴയോടൊപ്പം കനത്ത മൂടല്‍മഞ്ഞുകൂടിയായതോടെ മലയിറങ്ങാന്‍ കഴിയാതാവുകയായിരുന്നു. തുടര്‍ന്ന് സന്ധ്യ ആയപ്പോഴേക്കും സംഘം നടത്തം അവസാനിപ്പിച്ച് മഴ കുറയുന്നതിനായി കാത്തുനിന്നു. എന്നാല്‍ മൂടല്‍മഞ്ഞ് കൂടുകയായിരുന്നു. അതോടെ അച്ഛന്‍കോവില്‍ വനംവകുപ്പ് ഓഫീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സംഭവ സ്ഥലത്ത് എത്തി രാത്രി ഒന്‍പതോടെ ഇവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top