തൃശ്ശൂര്‍: മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പാലക്കാട് കൊഴിഞ്ഞാംപാറ സ്വദേശി മഹേഷിനെയാണ്(20) മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്യാമ്പസില്‍ ഇന്നലെ രാത്രി റാഗിംഗ് നടന്നതായി എസ്എഫ്ഐ ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എസ്എഫ്ഐ ജില്ലാ പൊലീസ് മേധാവി നല്‍കും.
പുലര്‍ച്ചെ രണ്ടുമണിയോടെയാണ് മഹേഷിനെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹപാഠികള്‍ ഹോസ്റ്റല്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. മഹേഷിന്റെ സഹപാഠികളും റാഗിംഗ് നടന്ന വിഷയം ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും മരണകാരണം റാഗിംഗ് ആണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. മഹേഷിന്റെ മുറിയില്‍ നിന്ന് ലഭിച്ച കുറിപ്പില്‍ റാഗിംഗ് സംബന്ധിച്ച് ആരോപണങ്ങളില്ലെന്ന് പൊലീസ് പറഞ്ഞു. വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ഫോണ്‍ പൊലീസ് പരിശോധിച്ചുവരികയാണ്.
കഴിഞ്ഞ 25ന് ആണ് ഇവർക്ക് നേരിട്ട് ക്ലാസുകൾ ആരംഭിച്ചത്. കോളേജിലെത്തിയ ഒന്നാം വർഷ വിദ്യാർത്ഥികളെ ചിലർ റാഗിംഗ് ചെയ്‌തതായി കുട്ടികൾ പരാതി നൽകിയിരുന്നു. സംഭവത്തിൽ അന്വേഷണം വേണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു.
ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് എസ്എഫ്ഐ മണ്ണുത്തി പൊലീസില്‍ പരാതി നല്‍കിയത്. റാഗിംഗ് ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ സഹപാഠികളുടെ മൊഴിയും രേഖപ്പെടുത്തി. തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.





