ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാനെ വീണ്ടും ചോദ്യം ചെയ്യും

മുംബൈ: ആഡംബര കപ്പല്‍ ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാനെ വീണ്ടും ചോദ്യം ചെയ്യും. ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം ആര്യന് നോട്ടീസ് നല്‍കി. ഡല്‍ഹിയിലെ പ്രത്യേക എന്‍സിബി സംഘമായിരിക്കും ആര്യനെ ചോദ്യം ചെയ്യുക. കൂട്ടു പ്രതികളായ അബ്ബാസ് മെര്‍ച്ചന്റ്, അജിത് കുമാര്‍ എന്നിവരെയും ചോദ്യം ചെയ്യും.

പ്രത്യേക സംഘം രൂപീകരിച്ചാണ് ആര്യന്റെ കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസമാണ് മുംബൈ എന്‍സിബിയില്‍ നിന്ന് സംഘം കേസ് ഏറ്റെടുത്തത്. മുന്‍ എന്‍സിബി ഓഫീസറായ സമീര്‍ വാങ്കഡെക്കെതിരെ കോഴ ആരോപണം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് പകരക്കാരനായി സഞ്ജയ് കുമാര്‍ സിംഗ് എത്തുന്നത്.

കഴിഞ്ഞ മാസം 30 നാണ് ആര്യന് ജാമ്യം ലഭിച്ചത്. 14 ഉപാധികളോടെയാണ് ആര്യന്‍ അടക്കമുള്ള മൂന്ന് പ്രതികള്‍ക്ക് ബോംബെ ഹൈക്കോടി ജാമ്യം അനുവദിച്ചത്. ഏതെങ്കിലും ഒരു വ്യവസ്ഥ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ എന്‍സിബിക്ക് കോടതിയെ സമീപിക്കാം. ആര്യന് വേണ്ടി ജൂഹി ചൗളയാണ് ജാമ്യം നിന്നിരുന്നത്.

രാജ്യം വിട്ട് പോകരുത്, പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടിവെക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കേസ് സംബന്ധിച്ച വിഷയങ്ങളില്‍ മാധ്യമങ്ങളില്‍ അനാവശ്യ പ്രസ്താവനകള്‍ നടത്താന്‍ പാടില്ല. മുംബൈ വിട്ട് പുറത്ത് പോകണമെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനെ വിവരമറിയിക്കണം. ഒരു ലക്ഷം രൂപ കെട്ടിവെക്കണമെന്നും ജാമ്യ വ്യവസ്ഥയില്‍ പറയുന്നു.

 

Share news
error: Content is protected !!
Scroll to Top