സംസ്ഥാനത്ത് നോക്കുകൂലി തടയാൻ കർശന നടപടി;  മന്ത്രി വി ശിവൻകുട്ടി 

തിരുവനന്തപുരം:സംസ്ഥാനത്ത് നോക്കുകൂലി തടയാൻ കർശന നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകി. നോക്കുകൂലി സംബന്ധിച്ച കാര്യങ്ങൾ ചർച്ചചെയ്യാൻ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദേശം.

ജില്ലാതല തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരെയും തൊഴിലാളി യൂണിയൻ നേതാക്കളെയും ഉൾപ്പെടുത്തി എല്ലാ ജില്ലകളിലും യോഗം വിളിച്ചു ചേർക്കും. സംസ്ഥാനതലത്തിൽ തൊഴിൽ മന്ത്രിയുടെ അധ്യക്ഷതയിൽ ലേബർ സെക്രട്ടറിയും കമ്മീഷണറും പങ്കെടുക്കുന്ന തൊഴിലാളി സംഘടനകളുടെ യോഗം ചേരും. നോക്കുകൂലി ഇല്ലാതാക്കാനുള്ള സർക്കാർ നടപടികൾക്ക് തൊഴിലാളി സംഘടനകളുടെ പിന്തുണയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

നോക്കുകൂലിയുമായി ബന്ധപ്പെട്ട തൃശ്ശൂരിൽ 11 തൊഴിൽ കാർഡുകൾ റദ്ദാക്കിയ ജില്ലാ ലേബർ ഓഫീസറുടെ നടപടിയെ മന്ത്രി അഭിനന്ദിച്ചു. നോക്കുകൂലി ശ്രദ്ധയിൽപ്പെട്ടാൽ ഈ രീതിയിൽ സംസ്ഥാനത്തെമ്പാടും നടപടികളെടുക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ഹെഡ് ലോഡ് വർക്കേഴ്സ് ആക്ട് 1978 ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച് കാര്യം പരിഗണനയിലുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഹെഡ്‌ലോഡ് രജിസ്ട്രേഷൻ കാർഡ് മൂന്നു ലക്ഷത്തോളം പേർ വാങ്ങിയിട്ടുണ്ട്. ഇതിൽ നിരവധിപേർ ഇപ്പോൾ ഈ തൊഴിൽ മേഖലയിൽ ഇല്ല എന്ന ആരോപണമുണ്ട് . ഇക്കാര്യവുമായി ബന്ധപ്പെട്ട് വ്യക്തമായ കണക്കെടുപ്പ് നടത്താൻ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകി. ലേബർ സെക്രട്ടറി മിനി ആന്റണി, ലോ സെക്രട്ടറി വി ഹരി നായർ, ലേബർ കമ്മീഷണർ ഡോ എസ് ചിത്ര,അഡീഷണൽ ലേബർ കമ്മീഷണർ, ജോയിന്റ് കമ്മീഷണർമാർ, ജില്ലാ ലേബർ ഓഫീസർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top