കോഴിക്കോട്ടെ ഉയർന്ന യാത്രാനിരക്ക്: കേന്ദ്ര ഹജ്ജ് കമ്മിറ്റി സി ഇ ഒയുമായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ചർച്ച നടത്തി

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഹജ്ജ് യാത്ര പുറപ്പെടുന്ന തീർഥാടകാരിൽ നിന്ന് വിമാനയാത്രാ ഇനത്തിൽ അധിക തുക ഈടാക്കുന്ന വിഷയത്തിൽ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നസീം അഹ്‌മദുമായി  കൂടിക്കാഴ്ച നടത്തി. ഇത്തവണ യാത്ര പുറപ്പെടുന്ന തീർഥാടകർ സമർപ്പിച്ച ഭീമൻ ഹരജിയിലെ ആവശ്യങ്ങൾ സി ഇ ഒ യുടെ ശ്രദ്ധയിൽപ്പെടുത്തി.

പുറപ്പെടൽ കേന്ദ്രമായി കോഴിക്കോട് എമ്പാർക്കേഷൻ പോയിന്റ് തിരഞ്ഞെടുത്തവർക്ക് യാത്രാ ഇനത്തിൽ ഏകദേശം 40,000 രൂപയുടെ അധിക ചെലവാണ് എയർലൈൻസ് ക്ലിപ്തപ്പെടുത്തിയത്. നാലും അഞ്ചും ഹാജിമാർ ഒരു കുടുംബത്തിൽ നിന്ന് തന്നെയുള്ള സാഹചര്യത്തിൽ അവർക്കിത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും. സാധാരണക്കാർ ഏറെ നാളായി സ്വരുകൂട്ടിയ പണവുമായാണ് ഹജ്ജിന് ഒരുങ്ങുന്നത് എന്നതിനാൽ അധിക ചെലവ് താങ്ങാൻ കഴിയില്ലെന്നും ഇത് പരിഹരിക്കാൻ ഇടപെടൽ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കണ്ണൂരും കോഴിക്കോടും തമ്മിൽ സൗദി അറേബ്യയിലേക്കുള്ള ആകാശ ദൂരത്തിൽ വലിയ വ്യത്യാസം ഇല്ലാത്തതിനാൽ കോഴിക്കോട് നിന്നുള്ള അധിക യാത്ര നിരക്കിൽ ഇളവ് അനുവദിക്കുകയോ നിലവിലെ എംബാർക്കേഷൻ പോയിന്റ് മാറ്റി തൊട്ടടുത്ത പ്രദേശമായ കണ്ണൂരിലേക്ക് പുറപ്പെടൽ സ്ഥലം ക്ലിപ്തപ്പെടുത്തി നൽകുകയോ വേണമെന്ന തീർഥാടകരുടെ ആവശ്യവും ശ്രദ്ധയിൽപ്പെടുത്തി.

സംസ്ഥാന  ന്യൂനപക്ഷ ക്ഷേമ വകുപ്പ് കേന്ദ്ര ന്യൂനപക്ഷ, വ്യോമയാന  മന്ത്രാലയങ്ങളെ ഇതിനകം  സംസ്ഥാനത്തിന്റെ  ആവശ്യമറിയിച്ചിട്ടുണ്ട്. യാത്രാനിരക്കിന് പുറമെ ആസന്നമായ ഹജ്ജിന്റെ ഒരുക്കങ്ങളും ക്രമീകരണങ്ങളും സി ഇ ഒയുമായി ചർച്ച ചെയ്തു.

Share news
error: Content is protected !!
Scroll to Top