അഭിമാനം: ശ്രീജേഷിന് ഖേല്‍രത്ന, ഔസേഫിനും രാധാകൃഷ്ണന്‍ നായര്‍ക്കും ദ്രോണാചാര്യ, ലേഖയ്ക്ക് ധ്യാന്‍ചന്ദ് പുരസ്‌കാരം

ടോക്യോ ഒളിമ്പിക്സില്‍ വെങ്കലമെഡല്‍ നേടിയ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷിന് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്‌കാരം. ഇന്നു രാത്രി കേന്ദ്ര കായിക മന്ത്രാലയമാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

കായികകേരളത്തിന് അഭിമാനിക്കാവുന്ന ദിനമായിരുന്നു. ശ്രീജേഷിന്റെ പരമോന്നത നേട്ടത്തിനു പുറമേ രണ്ടു ദ്രോണാചാര്യ പുരസ്‌കാരങ്ങളും ഒരു ധ്യാന്‍ ചന്ദ് പുരസ്‌കാരവും കേരളത്തിലേക്ക് എത്തി. വിഖ്യാത അത്ലറ്റിക്സ് പരിശീലകന്‍ ടി.പി. ഔസേഫിന് ഇന്ത്യന്‍ അത്ലറ്റിക്സ് രംഗത്തിനു നല്‍കിയ ആജീവനാന്ത സംഭാവനകള്‍ക്ക് ദ്രോണാചാര്യ നല്‍കി ആദരിച്ചപ്പോള്‍ ഈ വര്‍ഷത്തെ പരിശീലന മികവില്‍ പി. രാധാകൃഷ്ണന്‍ നായരും(അത്ലറ്റിക്സ്) പുരസ്‌കാരത്തിന് അര്‍ഹനായി. കായിക രംഗത്തിനു നല്‍കിയ ആജീവനാന്ത സംഭാവനകളുടെ പേരിലാണ് മുന്‍ ബോക്സിങ് താരവും പരിശീലകയുമായി കെ.സി. ലേഖയ്ക്ക് ധ്യാന്‍ചന്ദ് പുരസ്‌കാരം ലഭിച്ചത്.

ശ്രീജേഷിനു പുറമേ ടോക്യോയില്‍ രാജ്യത്തിന്റെ അഭിമാനമായി മാറി ഇന്ത്യന്‍ അത്റ്റിക്സ് ചരിത്രത്തില്‍ ആദ്യമായി ഒളിമ്പിക് സ്വര്‍ണം നേടിയ ജാവലിന്‍ താരം നീരജ് ചോപ്ര ഉള്‍പ്പടെ താരങ്ങള്‍ക്കാണ് ഇക്കുറി ഖേല്‍രത്ന പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത്.

രവികുമാര്‍(ഗുസ്തി), ലോവ്ലിന ബോര്‍ഗോഹെയ്ന്‍(ബോക്സിങ്), അവനി ലെഖാരിയ(പാരാ ഷൂട്ടിങ്), സുമിത് ആന്റില്‍(പാരാ അത്ലറ്റിക്സ്), പ്രമോദ് ഭഗത്(പാരാ ബാഡ്മിന്റണ്‍), മനീഷ് നര്‍വാള്‍(പാരാ ഷൂട്ടിങ്), മിതാലി രാജ്(ക്രിക്കറ്റ്), സുനില്‍ ഛേത്രി(ഫുട്ബോള്‍), മന്‍പ്രീത് സിങ്(ഹോക്കി) എന്നിവരാണ് ഖേല്‍രത്നയ്ക്ക് അര്‍ഹരായ മറ്റു താരങ്ങള്‍.

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍, ലോങ് ജമ്പ് താരം അര്‍പീന്ദര്‍ സിങ്, വനിതാ ഹോക്കി താരം വന്ദനാ കടാരിയ തുടങ്ങി 30 താരങ്ങള്‍ക്ക് രാജ്യം അര്‍ജുന അവാര്‍ഡും നല്‍കി ആദരിച്ചു.

Share news
error: Content is protected !!
Scroll to Top