Section

malabari-logo-mobile

കോഴിക്കോട് മലയോരമേഖലയിൽ കനത്തമഴ; തൊട്ടിൽപാലം- വയനാട് റോഡിൽ യാത്രക്ക് നിയന്ത്രണം

HIGHLIGHTS : Heavy rains in Kozhikode hills; Traffic restriction on Thottilpalam-Wayanad road

കോഴിക്കോട്: കേന്ദ്ര കാലാവസ്ഥാവകുപ്പ് കോഴിക്കോട് ജില്ലയിൽ നവംബർ നാലു വരെ
അതിശക്തമായ മഴ മുന്നറിയിപ്പ് (ഓറഞ്ച് അലർട്ട് ) പുറപ്പെടുവിക്കുകയും ജില്ലയിലെ മലയോര മേഖലകളിൽ ശക്തമായമഴയും മണ്ണിടിച്ചിലും ഉണ്ടായതായി റിപ്പോർട്ട് ലഭിക്കുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ ഇന്നലെ
രാത്രിയിൽ തൊട്ടിൽപാലം – വയനാട് റോഡ് വഴിയുള്ള അടിയന്തര ആവശ്യങ്ങൾക്കല്ലാത്ത യാത്രകൾ നിരോധിച്ച് ജില്ലാകളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി ഉത്തരവിറക്കി. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന്റെ ഭാഗമായി ദുരന്തനിവാരണനിയമം സെക്ഷൻ 36 പ്രകാരമാണ് ഉത്തരവിറക്കിയത്.

തൊട്ടിൽപാലം വയനാട് റോഡിൽ മഴപെയ്ത് പല സ്ഥലങ്ങളിലും ടാറിംഗ് പൊട്ടിപൊളിഞ്ഞതിനാലും ഈ ഭാഗങ്ങളിൽ മഴതുടർന്നാൽ പലഭാഗങ്ങളിലും മരങ്ങളും വലിയപാറക്കല്ലുകളും എത് നിമിഷവും റോഡിലേക്ക് വീഴാൻ സാധ്യതയുള്ളതിനാലുമാണ് നടപടി.

sameeksha-malabarinews

മലയോര മേഖലകളില്‍ ശക്തമായ മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. അടിയന്തര സാഹചര്യം നേരിടാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മലയോര മേഖലകളിലേക്കും പ്രത്യേകിച്ച് ചുരത്തിലേക്കുമുള്ള യാത്രകളും രാത്രി യാത്രകളും പരമാവധി ഒഴിവാക്കുകയും ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ചെയ്യണമെന്നും അദ്ദേഹം അറിയിച്ചു.

ജില്ലയില്‍ നവംബര്‍ 2,3,4 തീയതികളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നലെ വൈകീട്ടുണ്ടായ കനത്ത മഴയില്‍ താമരശ്ശേരി താലൂക്കില്‍ അടിവാരം പൊട്ടിക്കൈ ഭാഗത്ത് വീടുകളില്‍ വെള്ളം കയറി. പുഴയില്‍നിന്ന് സമീപത്തെ വീടുകളിലേക്ക് വെള്ളം കയറുകയായിരുന്നു. മഴ ശമിച്ചതോടെ അര മണിക്കൂറിനുള്ളില്‍ വെള്ളമിറങ്ങുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷക്കുട്ടി സുല്‍ത്താന്‍, തഹസില്‍ദാര്‍ സി.സുബൈര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. നിലവില്‍ ആരെയും പ്രദേശത്ത് നിന്ന് മാറ്റി പാര്‍പ്പിക്കേണ്ട സാഹചര്യമില്ല.

കനത്ത മഴയില്‍ കുറ്റ്യാടി ചുരത്തില്‍ വ്യാപക മണ്ണിടിച്ചിലുണ്ടായി. മൂന്നാം വളവില്‍ മരം വീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. പത്ത് കുടുംബങ്ങളെ ചാത്തന്‍കോട്ട് നട സ്‌കൂളിലും പൂതംപാറ സ്‌കൂളിലുമായി താല്‍ക്കാലികമായി മാറ്റി പാര്‍പ്പിച്ചിട്ടുണ്ടെന്ന് കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് പി.ജി. ജോര്‍ജ്ജ് പറഞ്ഞു.
വടകര താലൂക്കില്‍ ക്യാമ്പ് ആരംഭിക്കാനുള്ള നടപടികൾ തുടങ്ങി. കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് സ്ഥലം സന്ദര്‍ശിച്ചു. പക്രംതളം ചുരം റോഡില്‍ ഗതാഗതം തടസപ്പെട്ടു. ഫയര്‍ഫോഴ്‌സും പോലീസ് സേനയും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

പനങ്ങാട് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ തോരാട്മലയില്‍ ഉച്ചക്ക് ശേഷമുണ്ടായ കനത്ത മഴയില്‍ മണ്ണിടിഞ്ഞ് തോരാട്മലയില്‍ ജലാലുദ്ദീന്റെ വീടിന് കേടുപറ്റി. ബാലുശ്ശേരി തലയാട് റോഡിന്റെ വശം ഇടിഞ്ഞ് വീടിന് പിന്നിലേക്ക് പതിക്കുകയായിരുന്നു. മഴവെള്ളപ്പാച്ചിലില്‍ സമീപപ്രദേശങ്ങളായ പാലംതല, ആനക്കുണ്ടുങ്ങല്‍പ്രദേശത്ത് ജലനിരപ്പ് ഉയര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എം.അനിത, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.എം. കുട്ടികൃഷ്ണന്‍, ബ്ലോക്ക് മെമ്പര്‍ കെ.പി.സഹീര്‍ മാസ്‌ററര്‍, പഞ്ചായത്തംഗം കെ.പി.ദിലീപ്കുമാര്‍, വില്ലേജ് അധികൃതർ തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!