സ്പുട്‌നിക് വി വാക്‌സിന്‍ ഈ മാസം 15 മുതല്‍ രാജ്യത്ത് ലഭ്യമാവും

ന്യൂഡല്‍ഹി: റഷ്യയില്‍ വികസിപ്പിച്ച സ്പുട്‌നിക് വി വാക്‌സിന്‍ ഈ മാസം 15 മുതല്‍ ലഭ്യമാകും. ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയില്‍ നിന്നാണ് വാക്‌സിന്‍ ലഭ്യമാവുക. രാജ്യത്ത് വാക്‌സിന്‍ ക്ഷാമം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സ്പുട്‌നിക് എത്തുന്നത്. ഇതുവരെ, രാജ്യത്തെ ജനസംഖ്യയുടെ 3 ശതമാനത്തിനു മാത്രമേ വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നാണ് കണക്ക്.

സ്പുട്‌നിക് വാക്‌സിന് 1145 രൂപയാണ് സ്വകാര്യ ആശുപത്രികളിലെ പരമാവധി വില. ആശുപത്രി നിരക്കുകളും നികുതിയുമൊക്കെ ഉള്‍പ്പെടെയാണ് ഈ വില.

അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടയില്‍ 80,834 പേര്‍ക്ക് കോവിഡ്‌ സ്ഥിരീകരിച്ചു. 3303 പേര്‍ മരിച്ചു. ആകെ രോഗമുക്തി നിരക്ക് 95.26 ശതമാനമായി. 1,32,062 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. പ്രതിദിന കോവിഡ്‌
കേസുകളുടെ എണ്ണം കുറയുന്നത് തുടരുമ്പോഴും മരണനിരക്കിലെ കുറവ് നേരിയ തോതില്‍ മാത്രമാണ്.

രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,94,39,989 ആയി. 2,80,43,446 പേര്‍ ആകെ രോഗമുക്തി നേടി. 24 മണിക്കൂറിനിടയില്‍ 3303 പേര്‍ മരണപ്പെട്ടതോടെ ആകെ മരണനിരക്ക് 3,70,384 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 10,26,159 കേസുകളാണ് ആക്ടീവായി നിലവിലുള്ളത്. 25,31,95,048 പേരാണ് ഇതുവരെ കോവിഡ്‌
വാക്സിനേഷന്‍ സ്വീകരിച്ചത്.

 

Share news
error: Content is protected !!
Scroll to Top