സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കോവിഡ്

തിരുവനന്തപുരം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കോവിഡ് 19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ഒരു ദിവസത്തിനു ശേഷമാണ് നിയമസഭാ സ്പീക്കര്‍ക്കും കോവിഡ് സ്ഥിരീകരിക്കുന്നത്. നിലവില്‍ തലസ്ഥാനത്തെ ഔദ്യോഗിക വസതിയിലാണ് സ്പീക്കറുള്ളത്.

അടുത്ത ദിവസങ്ങളില്‍ സ്പീക്കറുമായി അടുത്ത സമ്പര്‍ക്കത്തില്‍ വന്നവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് സ്പീക്കറുടെ ഓഫീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡോളര്‍ കടത്തുേകസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലാണ് സ്പീക്കര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. കസ്റ്റംസ് സൂപ്രണ്ട് സലിലിന്റെ നേതൃത്വത്തിലായിരുന്നു സ്പീക്കറെ ചോദ്യം ചെയ്തത്.

വ്യാഴാഴ്ച കൊച്ചിയില്‍ ഹാജരാകാന്‍ കസ്റ്റംസ് നോട്ടീസ് അയച്ചിരുന്നെങ്കിലും സുഖമില്ലെന്നു കാണിച്ച് സ്പീക്കര്‍ ഹാജരാകാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് തിരുവനന്തപുരത്തെത്തി ചോദ്യം ചെയ്യുകയായിരുന്നു. അഞ്ച് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യല്‍ നടന്നതായുള്ള റിപ്പോര്‍ട്ടുകള്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ മാസമായിരുന്നു ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് സ്പീക്കര്‍ക്ക് നോട്ടീസ് അയച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് തിരക്കുകള്‍ ചൂണ്ടിക്കാട്ടി സ്പീക്കര്‍ ഹാജരായിരുന്നില്ല. പോളിങിനു ശേഷം ഹാജരാകാമെന്ന് സ്പീക്കര്‍ രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷവും കസ്റ്റംസ് സ്പീക്കറെ ബന്ധപ്പെട്ടെങ്കിലും സുഖമില്ലെന്ന് വിശദീകരണം നല്‍കുകയായിരുന്നു.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top