
ഡല്‍ഹി: ഒമ്പത് മാസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം ബുച്ച് വില്‍മോറും സുനിത വില്യംസും ഭൂമിയിലേക്ക് മടങ്ങാനൊരുങ്ങുന്നു. നാസയുടെ ആനി മക്ക്ലെയിന്‍, നിക്കോള്‍ അയേഴ്സ്, ജപ്പാന്റെ തകുയ ഒനിഷി, റഷ്യയുടെ കിരില്‍ പെസ്‌കോവ് എന്നിവരടങ്ങുന്ന പുതിയ സംഘം വെള്ളിയാഴ്ച രാത്രി സ്‌പേസ് എക്‌സ് പേടകം ഡ്രാഗണ്‍ ക്രൂ 10 -ല്‍ ബഹികരാകാശത്തേക്ക് യാത്ര തിരിച്ചു. കെന്നഡി സ്പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം.
നാസയും സ്‌പേക്‌സ് എക്‌സും ചേര്‍ന്നാണ് പരീക്ഷണത്തിന് നേതൃത്വം നല്‍കിയത്. നാസയുടെ കൊമേര്‍ഷ്യല്‍ ക്രൂ പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ ദൗത്യം. ഐഎസ്എസിലേക്ക് ഇന്ന് പുലര്‍ച്ചെയാണ് സംഘം യാത്ര തിരിച്ചത്. ശനിയാഴ്ച രാത്രി 11.30-ഓടെ പേടകം ഐഎസ്എസുമായി ഡോക്കിങ് നടത്തും.
മാര്‍ച്ച് 19 ബുധനാഴ്ച സുനിത ഉള്‍പ്പെടെയുള്ളവരുമായി പേടകം ഭൂമിയിലേക്ക് തിരിക്കും. ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചാല്‍ മാസങ്ങളായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും തിരികെ ഭൂമിയില്‍ എത്തിക്കാന്‍ സാധിക്കും. അതേസമയം, കാലാവസ്ഥ അനുകൂലമാണെങ്കില്‍ മാത്രമേ മടക്കയാത്ര നടക്കൂ.
എട്ടു ദിവസത്തെ ദൗത്യത്തിനാണ് ബോയിംഗിന്റെ പരീക്ഷണ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ 2024 ജൂണില്‍ ഭൂമിയില്‍ നിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സുനിത വില്യംസും ബുച്ച് വില്‍മോറും പറന്നത്. ഒരു പരീക്ഷണ ദൗത്യത്തിനായിരുന്നു ഈ യാത്ര. എന്നാല്‍ ഹീലിയം ചോര്‍ച്ച, ത്രസ്റ്റര്‍ തകരാറുകള്‍ തുടങ്ങിയ സാങ്കേതിക പ്രശ്നങ്ങള്‍ കാരണം നാസയ്ക്ക് ഇവരെ തിരികെ കൊണ്ടുവരാന്‍ സാധിച്ചിരുന്നില്ല. ഒടുവില്‍ സ്‌പേസ് എക്‌സ് ദൗത്യത്തില്‍ ഇവരെ തിരികെ കൊണ്ടുവരാന്‍ നാസ തീരുമാനിച്ചിരുന്നു. എന്നാല്‍ ചില സാങ്കേതിക തടസങ്ങള്‍ കാരണം യാത്ര മാറ്റിവെക്കേണ്ടി വന്നു.
അതോടൊപ്പം, ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശത്ത് ചെലവഴിച്ച വനിതാ ബഹിരാകാശ യാത്രിക എന്ന റെക്കോര്‍ഡും സുനിത വില്യംസിന് സ്വന്തമായിരിക്കുകയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




