ശ്രീലങ്കയിലെ ജയിലില്‍നിന്ന് മോചിതരായ ആറ് മത്സ്യത്തൊഴിലാളികള്‍ ഇന്ത്യയില്‍ തിരിച്ചെത്തി

ശ്രീലങ്കയിലെ ജയിലില്‍നിന്ന് മോചിതരായ ആറ് മത്സ്യത്തൊഴിലാളികള്‍ ഇന്ത്യയില്‍ തിരിച്ചെത്തി. തമിഴ്നാട്ടിലെ രാമേശ്വരത്ത് നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ജയില്‍ മോചിതരായത്. മത്സ്യത്തൊഴിലാളികള്‍ ചെന്നൈ വിമാനത്താവളത്തില്‍ എത്തിയതായി അധികൃതര്‍ അറിയിച്ചു. ജനുവരി 12 ന് മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളെ സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ലങ്കന്‍ കോസ്റ്റ് ഗാര്‍ഡ് അറസ്റ്റ് ചെയ്യുകയും അവരുടെ കപ്പല്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയുമായിരുന്നു.

അറസ്റ്റിലായവരെ മോചിപ്പിക്കാന്‍ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചിരുന്നു. നേരത്തെ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ ബോട്ടിനു നേരേ ശ്രീലങ്കന്‍ നാവികസേന വെടിയുതിര്‍ത്ത സംഭവത്തില്‍ ഡല്‍ഹിയിലെ ശ്രീലങ്കന്‍ ആക്ടിങ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു.

ഡെല്‍ഫ് ദ്വീപിനു സമീപം ശ്രീലങ്കന്‍ നാവികസേന മത്സ്യത്തൊഴിലാളികളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ബോട്ടിനു നേരേ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പ്പില്‍ രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും മറ്റു മൂന്നു പേര്‍ക്ക് നിസാര പരുക്കേല്‍ക്കുകയും ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top