
അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ ജയിലിൽ അടയ്ക്കാൻ ഉത്തരവിട്ട് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഗ്വാണ്ടനാമോയിലെ തടവറകൾ വിപുലീകരിക്കാനും ട്രംപ് ഉത്തരവിട്ടു. 30,000 കുടിയേറ്റക്കാരെ താമസിപ്പിക്കാൻ കഴിയുംവിധം തടവറ വിപുലീകരിക്കാൻ ആണ് ഉത്തരവ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ് നല്കുന്ന കണക്ക് അനുസരിച്ച് നിരവധി അനധികൃത കുടിയേറ്റക്കാർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. പിടിയിലാകുന്നവരെ ആദ്യ ദിവസങ്ങളിൽ സൈനിക വിമാനത്തിൽ നാടുകടത്തുകയായിരുന്നു ചെയ്തുവന്നിരുന്നത്.
അമേരിക്കയുടെ പ്രസിഡൻ്റായി അധികാരമേറ്റതിനുശേഷം ചിക്കാഗോ, ന്യൂയോർക്ക്, ഡെൻവർ, ലോസ് ആഞ്ചൽസ് എന്നിവടങ്ങളിൽ കുടിയേറ്റക്കാർക്കായി റെയ്ഡുകൾ നടന്നിട്ടുണ്ട്. 9/11 ആക്രമണത്തിലെ പ്രതികളെ തടവിലാക്കിയ ജയിലാണ് ഗ്വാണ്ടനാമോ. 30,000 കുടിയേറ്റക്കാരെ ഉൾക്കൊള്ളിക്കാനുള്ള സൗകര്യമൊരുക്കാൻ വൈറ്റ് ഹൗസ് നിർദേശം നൽകിയിട്ടുണ്ട്.
പിടിയിലാകുന്നവരിൽ ചിലർ വളരെ മോശം ആളുകളാണ്. അവരുടെ സ്വന്തം രാജ്യങ്ങൾപോലും അവരെ സ്വീകരിക്കാൻ തയ്യാറാകില്ല. അതുകൊണ്ടാണു ഗ്വാണ്ടനാമോയിലേക്ക് അയയ്ക്കുന്നതെന്നും’ ട്രംപ് പറഞ്ഞു. ട്രംപിന്‍റേത് അതിക്രൂരമായ തീരുമാനമെന്നാണ് ക്യൂബ പ്രതികരിച്ചു.




