ജാമ്യം തേടി സിദ്ദിഖ് കാപ്പന്‍ സുപ്രീംകോടതിയില്‍; മറ്റന്നാള്‍ പരിഗണിക്കാമെന്ന് കോടതി

ദില്ലി: ഹാഥ്‌റാസ് കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചു. ജാമ്യാപേക്ഷ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ ജാമ്യാപേക്ഷ, അഭിഭാഷകന്‍ ഹാരീസ് ബീരാന്‍ മെന്‍ഷന്‍ ചെയ്തു. ഇതോടെയാണ് ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചത്.

ഹാഥ്‌റാസില്‍ സമാധാനം തകര്‍ക്കാന്‍ എത്തി എന്നാരോപിച്ചാണ് 2022 ഒക്ടോബര്‍ 5 ന് സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെയെുള്ളവരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത കാപ്പന്‍ 22 മാസമായി ജയിലില്‍ തുടരുകയാണ്. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതോടെ സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് സിദ്ദിഖ് കാപ്പന്‍.

കാപ്പന്റെ ജാമ്യാപേക്ഷ നേരത്തെ അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് തള്ളിയിരുന്നു. മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് ഹാഥ്‌റാസില്‍ പോയതെന്ന സിദ്ദിഖ് കാപ്പന്റെ വാദം നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയാണ് ജാമ്യാപേക്ഷ അലഹാബാദ് ഹൈക്കോടതി തള്ളിയത്.

കേസില്‍ കഴിഞ്ഞ ദിവസം, കാപ്പന്‍ ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവര്‍ക്ക് അലഹാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ദില്ലി സ്വദേശി മുഹമ്മദ് ആലത്തിനാണ് കോടതി ജാമ്യം അനുവദിച്ചത്. മുഹമ്മദ് ആലം തീവ്രവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടതിനോ, രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചതായോ പ്രഥമദൃഷ്ട്യാ തെളിഞ്ഞിട്ടില്ലെന്ന് ജാമ്യം അനുവദിച്ച് കൊണ്ട് അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് വ്യക്തമാക്കിയിരുന്നു. 2020 ഒക്ടോബര്‍ അഞ്ചിനാണ് ഇയാള്‍ ഓടിച്ച വാഹനം യുപിയിലെ മഥുര പൊലീസ് കസ്റ്റഡിയിലെടുത്തത്. സിദ്ദിഖ് കാപ്പനും മറ്റ് രണ്ടു പേരുമാണ് ഈ കാറില്‍ ഉണ്ടായിരുന്നത്. യുഎപിഎ, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 

 

Share news
error: Content is protected !!
Scroll to Top