‘ഓപ്പറേഷന്‍ തിയേറ്ററില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണം’; ആവശ്യത്തെ എതിര്‍ത്ത് ഐഎംഎ

തിരുവനന്തപുരം: ഓപ്പറേഷന്‍ തിയറ്ററില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ ആവശ്യത്തെ എതിര്‍ത്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഓപ്പറേഷന്‍ തിയറ്ററില്‍ പാലിക്കേണ്ടത് അന്താരാഷ്ട്ര മാനദണ്ഡമെന്നും മുന്‍ഗണന നല്‍കേണ്ടത് രോഗിയുടെ സുരക്ഷയ്‌ക്കെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. സുല്‍ഫി നൂഹു പ്രതികരിച്ചു.

ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ തലമറയ്ക്കുന്ന തരത്തിലുള്ള ശിരോവസ്ത്രവും നീളന്‍ കൈയുള്ള സ്‌ക്രബ് ജാക്കറ്റുകളും ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളുടെ കത്ത് ചര്‍ച്ചയായിരുന്നു. 2020 എംബിബിഎസ് ബാച്ചിലെ വിദ്യാര്‍ഥിനിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ലിനറ്റ് ജെ.മോറിസിന് കത്ത് നല്‍കിയത്. 2018, 2021, 2022 ബാച്ചിലെ ആറ് വിദ്യാര്‍ഥിനികളുടെ ഒപ്പുകളോട് കൂടിയതായിരുന്നു കത്ത്. ജൂണ്‍ 26നാണ് വിവിധ ബാച്ചുകളിലെ വിദ്യാര്‍ഥികളുടെ ഒപ്പുകളടങ്ങിയ കത്ത് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന് ലഭിച്ചത്.

ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ തല മറയ്ക്കാന്‍ തങ്ങളെ അനുവദിക്കാറില്ല. മതവിശ്വാസമനുസരിച്ച് മുസ്ലീം സ്ത്രീകള്‍ക്ക് എല്ലാ സാഹചര്യങ്ങളിലും തല മറയ്ക്കുന്ന ഹിജാബ് നിര്‍ബന്ധമാണ്. ഈ സാഹചര്യത്തില്‍ ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ തലയും കൈകളും മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കാന്‍ അനുമതി വേണമെന്നായിരുന്നു വിദ്യാര്‍ഥിനികളുടെ ആവശ്യം.

 

Share news
error: Content is protected !!
Scroll to Top