തിരൂരില്‍ വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന 40 കിലോ കഞ്ചാവ് പിടികൂടി

തിരൂര്‍:വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 40 കിലോ ഗ്രാം കഞ്ചാവ് എക്‌സൈസ് പിടികൂടി. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുമേഷിന്റെ നേതൃത്ത്വത്തില്‍ കുറ്റിപ്പുറം പരപ്പനങ്ങാടി എക്‌സൈസ് റെയ്ഞ്ച് ടീമുകള്‍ നടത്തിയ സംയുക്തമായിനടത്തിയ പരിശോധനയിലാണ് ലോക്ക് ഡൗണ്‍ കാലത്ത് ക്വാര്‍ട്ടേഴ്‌സ് വാടകക്കെടുത്ത് വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം സ്റ്റേറ്റ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പാലക്കാട് ജില്ലയിലെ തൃത്താലയില്‍ നിന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനികുമാറിന്റെ നേതൃത്ത്വത്തില്‍ 80 കിലോഗ്രാം കഞ്ചാവ് ഫാമില്‍ സൂക്ഷിച്ചത് കേസെടുത്ത് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലെ പ്രതിയെ ചോദ്യം ചെയ്തതില്‍ അയല്‍ ജില്ലയായ മലപ്പുറത്തേക്ക് കഞ്ചാവ് എത്തിച്ചിരുന്നതായി സ്റ്റേറ്റ് സ്‌ക്വാഡ് വിവരം കൈമാറിയിരുന്നു. ആന്ധ്രപ്രദേശിലെ നരസിപ്പട്ടണം എന്ന സ്ഥലത്ത് നിന്ന് ഇത്തരത്തില്‍ പച്ചക്കറിയുടെ മറവില്‍ കഞ്ചാവ് വ്യാപകമായി ലോക്ക് ഡൗണ്‍ ആനുകൂല്യത്തില്‍ എത്തിച്ചിരുന്നതായി അന്വേഷണത്തില്‍ അറിഞ്ഞു. രണ്ട് ദിവസങ്ങളായി നടത്തിയ രഹസ്യാന്വേഷണത്തില്‍ പൊന്നാനി,തിരൂര്‍, പരപ്പനങ്ങാടി മേഖലകളിലെ നിരവധി കഞ്ചാവ് കടത്തുകാരെ ചോദ്യം ചെയ്യുകയും ബാച്ച് തിരിഞ്ഞ് വ്യാപക തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ലഭിച്ച നിരവധി വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് 40 കിലോയോളം കഞ്ചാവ് കണ്ടെടുത്തത്. തിരൂര്‍ മുട്ടന്നൂര്‍ ഹോസ്പിറ്റല്‍ പടി തൊട്ടിവളപ്പില്‍ മുഹമ്മദ് കുട്ടി മകന്‍ നവാസിനെ പ്രതിയാക്കി എക്‌സൈസ് കേസെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല.

റെയ്ഡില്‍ കുറ്റിപ്പുറം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സജീവ് കുമാര്‍, പരപ്പനങ്ങാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സാബു ആര്‍ ചന്ദ്ര, പ്രിവന്റീവ് ഓഫീസര്‍ ഉമ്മര്‍ കുട്ടി, ലതീഷ് പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് പ്രദീപ് കുമാര്‍, ഷിബു ശങ്കര്‍ സിളഒ മാരായ നിതിന്‍ ചൊമാരി, അരുണ്‍, രഞ്ജിത്ത്, ദിദിന്‍, അനൂപ്, രാകേഷ്, ധനേഷ്, ശിവകുമാര്‍ , ശ്രീജ, അബ്ദുറഹ്മാന്‍, പ്രമോദ് എന്നിവര്‍ പങ്കെടുത്തു. ഈ കേസില്‍ കൂടുതല്‍ പ്രതികളെ പിടികൂടാനുണ്ടെന്നും അന്വേഷണം ഊര്‍ജിതപ്പെടുത്തുമെന്നും അസി. എക്‌സൈസ് കമ്മീഷണര്‍ അനില്‍ കുമാര്‍ അറിയിച്ചു.

 

 

Share news
error: Content is protected !!
Scroll to Top