സീസണ്‍ ടിക്കറ്റ് സൗകര്യം പുനഃസ്ഥാപിച്ചെങ്കിലും ഗുണം ലഭിക്കാതെ യാത്രക്കാര്‍

കോഴിക്കോട്: കോവിഡ് കാലത്ത് നിര്‍ത്തിവച്ച സീസണ്‍ ടിക്കറ്റ് സൗകര്യം പുനഃസ്ഥാപിച്ചെങ്കിലും ഗുണം ലഭിക്കാതെ സ്ഥിരം യാത്രക്കാര്‍. കോവിഡ് കാലത്ത് ബഹുഭൂരിഭാഗം ട്രെയിനുകളും സ്പെഷ്യല്‍ (റിസര്‍വേഷന്‍ ബോഗികള്‍ മാത്രം) ആക്കിയതോടെയാണ് സീസണ്‍ ടിക്കറ്റ് ഉപയോഗിക്കാന്‍ പറ്റാതായത്. ഇതോടെ സ്ഥിരം യാത്രക്കാരും കൂടിയ നിരക്കില്‍ ടിക്കറ്റ് റിസര്‍വ് ചെയ്ത് യാത്രചെയ്യണമെന്നായി. ജീവനക്കാരും തൊഴിലാളികളും ഉദ്യോഗസ്ഥരുമെല്ലാം സ്ഥിരം യാത്രക്ക് ആശ്രയിച്ചിരുന്നത് സീസണ്‍ ടിക്കറ്റായിരുന്നു.

നേരത്തെ മിക്ക ട്രെയിനുകളിലും ജനറല്‍ (അണ്‍റിസര്‍വ്ഡ്) കോച്ചുകളുണ്ടായിരുന്നു. കോവിഡ് കാലത്ത് ഇതും റിസര്‍വേഷനിലേക്ക് മാറ്റി.ഒരു മാസത്തെ സീസണ്‍ ടിക്കറ്റ് നിരക്ക് നേരത്തെ ഒരു വശത്തേക്കുള്ള 15 യാത്രക്ക് തുല്യമായിരുന്നു. സീസണ്‍ ടിക്കറ്റ് ഇല്ലാത്തത് തുഛശമ്പളത്തില്‍ ജോലിയെടുക്കുന്ന തൊഴിലാളികള്‍ക്കാണ് വലിയ പ്രയാസമുണ്ടാക്കുന്നത്. സാമ്പത്തിക ബാധ്യതയ്ക്കു പുറമെ സമയവും നഷ്ടപ്പെടുന്നു. മാത്രവുമല്ല റിസര്‍വ് ടിക്കറ്റുതന്നെ ഓണ്‍ലൈനില്‍ മാസത്തില്‍ ആറു തവണയേ എടുക്കാനാവൂ. അല്ലെങ്കില്‍ സ്റ്റേഷനിലെത്തി വരിനിന്ന് റിസര്‍വ് ടിക്കറ്റെടുക്കണം. ജോലി ആവശ്യത്തിന് സ്ഥിരം യാത്രചെയ്യുന്നവരെ സംബന്ധിച്ച് ഇത് പ്രയാസമുള്ള കാര്യമാണ്.

പാലക്കാട് ഡിവിഷനു കീഴില്‍ നിലവില്‍ രണ്ടു ട്രെയിനുകളില്‍ മാത്രമാണ് റിസര്‍വേഷനില്ലാതെ യാത്ര ചെയ്യാനാവുക. ഷൊര്‍ണൂര്‍- എറണാകുളം, ഷൊര്‍ണൂര്‍ – കണ്ണൂര്‍ മെമു മാത്രമാണ് ഈ ഗണത്തിലുള്ളത്. തിരുവനന്തപുരം ഡിവിഷനു കീഴിലും അണ്‍റിസര്‍വ്ഡ് യാത്രാസൗകര്യം കുറവാണ്. മറ്റ് ട്രെയിനുകളിലും മുമ്പുള്ളതുപോലെ ജനറല്‍ കമ്പാര്‍ട്ട്മെന്റുകള്‍ ഉള്‍പ്പെടുത്തിയാലേ ഇതിന് പരിഹാരമാകൂവെന്ന് ഡിആര്‍ഇയു ജനറല്‍ സെക്രട്ടറി മാത്യു സിറിയക് പറഞ്ഞു.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top