കെ റയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് താനൂര്‍ നഗരസഭയില്‍ പ്രമേയം

താനൂര്‍: കെ റയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യവുമായി താനൂര്‍ നഗരസഭ കൗണ്‍സിലില്‍ പ്രമേയം അവതരിപ്പിച്ചു. മുപ്പത്തി മൂന്നാം ഡിവിഷന്‍ കൗണ്‍സിലറും വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ സികെഎം ബഷീറാണ് പ്രമേയം അവതരിപ്പിച്ചത്. മൂന്നാം ഡിവിഷന്‍ കൗണ്‍സിലര്‍ പി വി നൗഷാദ് പ്രമേയത്തെ പിന്താങ്ങി. 38 കൗണ്‍സിലര്‍മാരുടെ പിന്തുണയോടെ പ്രമേയം പാസ്സാക്കി. ആറ് സിപിഎം കൗണ്‍സിലര്‍മാര്‍ പ്രമേയത്തെ എതിര്‍ത്തു.

താനൂരിലെ എട്ട് വാര്‍ഡുകളില്‍ കൂടിയാണ് പദ്ധതി കടന്നു പോകുന്നത്. 3, 21, 33, 34, 35, 41, 42, 43 വാര്‍ഡുകളിലൂടെയാണ് കെ റയില്‍ കടന്നുപോകുന്നതെന്ന് പ്രമേയത്തില്‍ പറയുന്നു. പദ്ധതി വന്നാല്‍ നഗരസഭ പരിധിയില്‍ മുന്നൂറിലധികം വീടുകളും കെട്ടിടങ്ങളും പൊളിക്കേണ്ടി വരും. നിരവധി വീടുകളും, വയലുകളും, വ്യാപാര സ്ഥാപനങ്ങളും ഇല്ലാതാക്കുന്ന പദ്ധതി തീര്‍ത്തും ജനവിരുദ്ധമാണെന്ന് പ്രമേയ ചര്‍ച്ചയില്‍ കൗണ്‍സിലര്‍മാര്‍ പറഞ്ഞു. കേരളം കണ്ട ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിന് ഈ പദ്ധതി കാരണമാകുമെന്നും ജനങ്ങളുടെ ആശങ്കയകറ്റാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പരിസ്ഥിതി ആഘാത പഠനമടക്കം നടത്താതെ പദ്ധതി നാപ്പിലാക്കാനുള്ള സര്‍ക്കാരിന്റെ ഒത്തുകളി ദുരൂഹമാണെന്നും പ്രമേയത്തില്‍ പറയുന്നു.

ചെയര്‍മാന്‍ പി പി ശംസുദ്ധീന്‍ അധ്യക്ഷത വഹിച്ചു. കെ പി അലി അക്ബര്‍, കെ ജയപ്രകാശ്, ജസ്‌ന ബാനു, മുസ്തഫ താനൂര്‍, റഷീദ് മോര്യ, വി പി ബഷീര്‍, നിസാം ഒട്ടുമ്പുറം, ഷാഹിദ കളത്തിങ്ങല്‍, ആബിദ് വടക്കയില്‍, കൃഷ്ണന്‍ എന്നിവര്‍ പ്രമേയത്തെ അനുകൂലിച്ചു സംസാരിച്ചു. ഇരുപത്തി ഒന്നാം ഡിവിഷന്‍ കൗണ്‌സിലര്‍ ഇ കുമാരിയും, പതിമൂന്നാം ഡിവിഷന്‍ കൗണ്‍സിലര്‍ പി ടി അക്ബറും പ്രമേയത്തെ എതിര്‍ത്തു.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top