പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ അദാലത്ത് സമാപിച്ചു;പൊലീസ് മര്‍ദിച്ച സംഭവം; തുടരന്വേഷണത്തിന്

മലപ്പുറം:പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ പരാതി പരിഹാര അദാലത്ത് സമാപിച്ചു. കമ്മീഷന്‍ അംഗങ്ങളായ ടി.കെ. വാസു, അഡ്വ. സേതു നാരായണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് രണ്ട് ദിവസങ്ങളിലായി അദാലത്ത് നടത്തിയത്. കഴിഞ്ഞ വര്‍ഷം പൊന്നാനിയില്‍ പട്ടികവിഭാഗത്തില്‍ പെട്ടവരെ അന്യായമായി കസ്റ്റഡിയെലെടുത്ത് മര്‍ദിച്ച സംഭവത്തില്‍ തുടരന്വേഷണത്തിന് ഉത്തരവായി. തിരൂര്‍ ഡിവൈഎസ്പിയാണ് അന്വേഷണം നടത്തുക. സംഭവത്തില്‍ രണ്ട് പൊലീസുകാരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

122 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ഇതില്‍ 99 എണ്ണം പരിഹരിച്ചു. രണ്ടെണ്ണത്തില്‍ സ്ഥലം സന്ദര്‍ശിച്ചതിന് ശേഷം തീരുമാനമെടുക്കും. ശേഷിക്കുന്നവയില്‍ ബന്ധപ്പെട്ട വകുപ്പുകളോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടാണ് അദാലത്തില്‍ ലഭിച്ച പരാതികളില്‍ കൂടുതലായുള്ളത്. 36 പരാതികളാണ് റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് ലഭിച്ചത്. പൊലീസ്- 26 , തദ്ദേശം-23, വിദ്യാഭ്യാസം-13, സര്‍ക്കാര്‍ ജീവനക്കാരുമായി ബന്ധപ്പെട്ടത്-ആറ്, കെഎസ്ഇബി- നാല് എന്നിങ്ങനെയാണ് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് കമ്മീഷന് അദാലത്തില്‍ ലഭിച്ച പരാതികളുടെ എണ്ണം.

ഭിന്നശേഷിക്കാരനായ വ്യക്തിയുടെ വീട്ടിലേക്ക് വീല്‍ചെയര്‍ കൊണ്ടുപോകാന്‍ സാധിക്കുന്ന വഴി ആവശ്യപ്പെട്ട് നല്‍കിയ പരാതിയില്‍ സ്ഥലമുടമ വഴി നല്‍കാന്‍ തീരുമാനിച്ചു. മൂന്ന് അടി വീതിയില്‍ 30 മീറ്റര്‍ നീളത്തില്‍ വഴി നല്‍കാമെന്നാണ് സ്ഥലമുടമ സമ്മതം അറിയിച്ചത്. സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍ പഞ്ചായത്ത് അധികതൃതരോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. കമ്മീഷന്‍ സെക്ഷന്‍ ഓഫീസര്‍ വി വിനോദ്കുമാര്‍, പട്ടികജാതി വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top