കോവിഡ് പ്രതിസന്ധി; സ്വമേധയാ എടുത്ത കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മെഡിക്കല്‍ ഓക്സിജന്റെയും അവശ്യ മരുന്നുകളുടെയും ലഭ്യത, വാക്സിന്‍, ലോക്ക്ഡൗണ്‍ എന്നിവയില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശമുണ്ട്. ഹൈക്കോടതിയിലെ ഹര്‍ജികള്‍ സുപ്രിംകോടതിയിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകര്‍ പരസ്യമായി ആവശ്യപ്പെട്ടിരുന്നു.

ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എല്‍. നാഗേശ്വര റാവു, രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് രാജ്യത്തെ കോവിഡ് പ്രതിസന്ധിയില്‍ വാദം കേള്‍ക്കുന്നത്. ഓക്സിജന്‍ ക്ഷാമം അടക്കം ഗുരുതര പ്രതിസന്ധിയില്‍ രാജ്യത്തെ വിവിധ ഹൈക്കോടതികള്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തുന്നതിനിടെയാണ് വിഷയം സുപ്രിംകോടതി പരിഗണിക്കുന്നത്.

ഹൈക്കോടതിയിലെ കേസുകള്‍ സുപ്രിംകോടതിയിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ട മുതിര്‍ന്ന അഭിഭാഷകരെ കഴിഞ്ഞതവണ സുപ്രിംകോടതി രൂക്ഷമായ ഭാഷയില്‍ ശാസിച്ചിരുന്നു. അമിക്കസ് ക്യൂറി സ്ഥാനത്ത് നിന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ പിന്മാറുകയും ചെയ്തു. പ്രാദേശികമായുള്ള പ്രശ്നങ്ങളുടെ പരിഹാരത്തിന് ഹൈക്കോടതികളാണ് അഭികാമ്യമെന്ന് സുപ്രിംകോടതി ബാര്‍ അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രത്തിന്റെ നിലപാട് അറിഞ്ഞശേഷം വിഷയത്തില്‍ സുപ്രിംകോടതി നിര്‍ണായക ഇടപെടല്‍ നടത്തിയേക്കും.

 

Share news
error: Content is protected !!
Scroll to Top