സൗദി: ഒരാഴ്ചക്കകം നാട് കടത്തിയത് 8126 നിയമലംഘകരായ പ്രവാസികളെ; പിടികൂടിയത് 18669 തൊഴില്‍ – താമസ – അതിര്‍ത്തി നിയമ ലംഘകരെയും

അക്ബര്‍ പൊന്നാനി

ജിദ്ദ: സൗദി അറേബ്യയില്‍ വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്ന തൊഴില്‍ – എമിഗ്രെഷന്‍ – അതിര്‍ത്തി നിയമലംഘകരെ തേടിയുള്ള വിവിധ വിഭാഗങ്ങളുടെ ഊര്‍ജിതമായ സംയുക്ത പരിശോധനകളില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച അവസാനിച്ച വാരം മാത്രം 18669 നിയമലംഘകരെ പിടികൂടാനായെന്ന് ശനിയാഴ്ച പുറത്തിറക്കിയ സൗദി ആഭ്യന്തര വകുപ്പിന്റെ പതിവ് പ്രസ്താവന വെളിപ്പെടുത്തി. ഇവരില്‍ 11813 പേരും താമസ രേഖാ (ഇഖാമ) നിയമങ്ങളുടെ ലംഘനങ്ങള്‍ക്കാണ് പിടിയിലായത്. തൊഴില്‍ നിയമ ലംഘനങ്ങള്‍ക്ക് പിടിയിലായത് 2490 പേരും. അതിര്‍ത്തി നിയമങ്ങളുടെ ലംഘങ്ങള്‍ക്ക് മറ്റൊരു 4366 പേരെയും പിടികൂടിയെന്നും പ്രതിവാര റിപ്പോര്‍ട്ടിലൂടെ സൗദി ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.

1497 പേര്‍ നിയമരഹിത മാര്‍ഗത്തിലൂടെ സൗദിയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ചതിന് അറസ്റ്റിലായപ്പോള്‍ 59 പേര്‍ നിയമം ലംഘിച്ചു കൊണ്ട് വിദേശങ്ങളിലേയ്ക് കടക്കാന്‍ ശ്രമിച്ചതിനും അറസ്റ്റിലാവുകയുമുണ്ടായെന്ന് ആഭ്യന്തര മന്ത്രാലയ റിപ്പോര്‍ട്ട് തുടര്‍ന്നു. നിയമലംഘകര്‍ക്ക് താമസ – തൊഴില്‍ – ഗതാഗത സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി കൊടുത്തതിന് 17 പേരും കഴിഞ്ഞ ആഴ്ച പിടിയിലാവുകയുണ്ടായി.

അറസ്റ്റിലായ നിയമലംഘകരില്‍ 8126 പ്രവാസികളെ നിയമ നടപടികള്‍ക്ക് ശേഷം സൗദിയില്‍ നിന്ന് കഴിഞ്ഞ ആഴ്ചയില്‍ നാട് കടത്തിയതായും റിപ്പോര്‍ട്ട് വെളിപ്പെടുത്തി. നിയമലംഘനങ്ങള്‍ക്ക് പിടിയിലായ 25754 പേരുടെ യാത്രാ രേഖകള്‍ക്കായി അവരവരുടെ രാജ്യത്തിന്റെ നയതന്ത്ര സ്ഥാപനങ്ങളിളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതോടൊപ്പം, 2279 പേരുടെ യാത്രാ ടിക്കറ്റ് ശരിപ്പെടുത്തി കൊണ്ടിരിക്കുകയുമാണെന്നും ഒടുവിലത്തെ ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് വെളിപ്പെടുത്തി.

പിഴയും മറ്റു നടപടികളും ഇല്ലാതെ തന്നെ പദവി നിയമാനുസൃതമാക്കാനോ നാട് വിടാനോ നല്‍കിയ മാസങ്ങള്‍ നീണ്ട പൊതുമാപ്പ് കാലത്തിനു ശേഷം പിന്നെയും നിയമലംഘകരായി സൗദിയില്‍ താങ്ങുന്നവരെ പിടികൂടാനാണ് വ്യാപകമായ പരിശോധന ആരംഭിച്ചത്.

‘നിയമ ലംഘകരില്ലാത്ത രാജ്യം’ എന്ന വിശേഷണം സാക്ഷാത്കരിക്കാനുദ്ദേശിച്ചാണ് 2017 നവംബര്‍ പതിനഞ്ച് മുതല്‍ വിവിധ വിഭാഗങ്ങളുടെ പങ്കാളിത്തത്തോടെയുള്ള സംയുക്ത സുരക്ഷാ പരിശോധന ആരംഭിച്ചത്. നിയമാനുസൃതമല്ലാത്ത വിദേശികളുടെ വന്‍ സാന്നിധ്യം മൂലം സ്വദേശികള്‍ക്കു പരമാവധി തൊഴിലവസരങ്ങള്‍ ഉറപ്പാക്കാന്‍ സൗദി ഗവര്‍മെന്റ് നടത്തുന്ന നീക്കങ്ങള്‍ ഫലപ്രദമാവുന്നില്ലെന്നാണ് വിലയിരുത്തല്‍. വിവിധ തൊഴില്‍ രംഗങ്ങള്‍ സൗദി പൗരന്മാര്‍ക്ക് മാത്രമായി സംവരണം ചെയ്തും താമസ , തൊഴില്‍ നിയമങ്ങളുടെ കണിശമായ പാലനം ഉറപ്പുവരുത്തിയും സ്വദേശിവല്‍ക്കരണം കാര്യക്ഷമമാക്കുന്നതില്‍ വ്യാപ്രുതരാണ് സൗദിഅധികൃതര്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top