സന്തോഷ് ട്രോഫി ഫുട്‌ബോളിന് ഹൈദരാബാദില്‍ ഇന്ന് തുടക്കം

ഹൈദരാബാദ് : സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ 78–ാം പതിപ്പിന് ഇന്ന് ഹൈദരാബാദില്‍ കിക്കോഫ്. 57 വര്‍ഷത്തിനുശേഷമാണ് ഇന്ത്യന്‍ ഫുട്ബോളിന്റെ പവര്‍ഹൗസായിരുന്ന ഹൈദരാബാദ് ചാമ്പ്യന്‍ഷിപ്പിന് വേദിയാകുന്നത്. കിരീടം തേടി 12 ടീമുകളാണ് രംഗത്ത്. കേരളം ഉള്‍പ്പെടെ ഒമ്പത് ടീമുകള്‍ യോഗ്യത കളിച്ചെത്തി. നിലവിലെ ചാമ്പ്യന്‍മാരായ സര്‍വീസസ്, റണ്ണറപ്പായ ഗോവ, ആതിഥേയരായ തെലങ്കാന എന്നീ ടീമുകള്‍ നേരിട്ട് ടിക്കറ്റെടുത്തു.

രാവിലെ ഒമ്പതിന് നിലവിലെ ചാമ്പ്യന്‍മാരായ സര്‍വീസസ് കരുത്തരായ മണിപ്പുരിനെ നേരിടുന്നതോടെ പോര് തുടങ്ങും. പകല്‍ 2.30ന് ആതിഥേയരായ തെലങ്കാന രാജസ്ഥാനെയും രാത്രി 7.30ന് ബംഗാള്‍ ജമ്മു കശ്മീരിനെയും നേരിടും. ഗ്രൂപ്പ് എയിലെ ആദ്യ റൗണ്ട് മത്സരങ്ങളാണ് ഇന്ന്. കേരളം ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബിയിലെ മത്സരങ്ങള്‍ നാളെ നടക്കും. ഡെക്കാന്‍ അരീനയിലെ ടര്‍ഫ് സ്റ്റേഡിയത്തിലാണ് ആദ്യഘട്ട മത്സരങ്ങള്‍.

കഴിഞ്ഞ കാലങ്ങളിലെ മികവ് തുടരാനാണ് സര്‍വീസസ് ലക്ഷ്യമിടുന്നത്. അവസാന 11 സീസണില്‍ ആറുതവണയും പട്ടാളക്കാരായിരുന്നു ചാമ്പ്യന്‍മാര്‍. 32 തവണ ചാമ്പ്യന്‍മാരായ ബംഗാള്‍ ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്നുവെന്ന സവിശേഷതയുമുണ്ട്. എട്ടുവട്ടം കിരീടം ചൂടിയ പഞ്ചാബ് ഇത്തവണയും ഇല്ല. 37 മത്സരങ്ങളാണ് ആകെ. ഗ്രൂപ്പിലെ ആദ്യ നാല് സ്ഥാനക്കാര്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറും. 26, 27 തീയതികളിലാണ് ക്വാര്‍ട്ടര്‍ പോരാട്ടം. 29ന് സെമിയും 31ന് ഫൈനലും നടക്കും. അവസാന മൂന്ന് കളിയും ഗച്ചിബൗളി സ്‌റ്റേഡിയത്തിലാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top