സുരക്ഷാ പരിശോധന: ബേപ്പൂര്‍ – ചാലിയം ജങ്കാര്‍ സര്‍വ്വീസ് നിര്‍ത്തി വയ്ക്കാന്‍ ഉത്തരവ്

ചാലിയം: ഹാര്‍ബര്‍ ക്രാഫ്റ്റ് റൂള്‍സ് ലൈസന്‍സിനുള്ള ഫിറ്റ്‌നസ് ഇല്ലാത്തതിനാല്‍ ബേപ്പൂര്‍-ചാലിയം ജങ്കാര്‍ സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ പോര്‍ട്ട് ഓഫിസര്‍ ഉത്തരവിട്ടു. കഴിഞ്ഞ ദിവസം പോര്‍ട്ട് ഓഫിസര്‍ നടത്തിയ പരിശോധനയില്‍ ജങ്കാറിനു മതിയായ സുരക്ഷിതത്ത്വം ഇല്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതു സംബന്ധിച്ചു ജങ്കാര്‍ ലേലക്കാര്‍, പൊലീസ് എന്നിവര്‍ക്ക് പോര്‍ട്ട് ഓഫിസര്‍ കത്തു
നല്‍കി. പരിശോധന സമയത്ത് കണ്ടെത്തിയ അപാകതകള്‍ വിദഗ്ധരുടെ സഹായത്തോടെ പരിഹരിച്ച് തുടര്‍ പരിശോധനക്കായി റിപ്പോര്‍ട്ട് ചെയ്യണമെന്നും ഉത്തരവിലുണ്ട്.

തുറമുഖ അധികൃതര്‍ നടത്തിയ പരിശോധനയില്‍ ജങ്കാറിന്റെ ഡെക്കില്‍ ദ്വാരം വീണതായും ഇവ താല്‍ക്കാലിക വെല്‍ഡിങ് നടത്തിയാണ് സര്‍വീസ് നടത്തുന്നതെന്നും കണ്ടെത്തിയിരുന്നു. എന്‍ജിന്‍ മുറിയുടെ വാതില്‍ പ്രവര്‍ത്തന സജ്ജമല്ലെന്നും എന്‍ജിനില്‍ തീപിടിത്തം പോലുള്ള അപായം ഉണ്ടായാല്‍ വാതില്‍ അടയ്ക്കാന്‍ സംവിധാനം ഇല്ലെന്നും ബോധ്യപ്പെട്ടു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റജിസ്ട്രേഷന്‍ അതോറിറ്റിയായ പോര്‍ട്ട് ഓഫിസര്‍ അടിയന്തര നടപടിയെടുത്തത്. ഹാര്‍ബര്‍ ക്രാഫ്റ്റ് റൂള്‍സ് പ്രകാരം ആവശ്യമായ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഒരുക്കി ജങ്കാര്‍ സജ്ജമാക്കിയാല്‍ മാത്രമേ ഫിറ്റ്‌നസ് നല്‍കൂവെന്നു മാരിടൈം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.

താനൂര്‍ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച പഞ്ചായത്ത് തല സ്‌ക്വാഡ് 20നു ഉച്ചയ്ക്ക് ജങ്കാറില്‍ സുരക്ഷാ പരിശോധന നടത്തിയിരുന്നു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രകാരം പോര്‍ട്ട് ഓഫീസറുടെ നേതൃത്വത്തിലായിരുന്നു തുറമുഖ അധികൃതരുടെ പരിശോധന.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top