കഴുത്തില്‍ കത്തി വെച്ച് കവര്‍ച്ച; ഒരാള്‍കൂടി പിടിയില്‍

കോഴിക്കോട്: കത്തിചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയതിന് ഒരാള്‍കൂടി പിടിയിലായി. അരക്കിണര്‍ ചാക്കീരിക്കാട് സ്വദേശി മുഹമ്മദ് അനസ് (23) നെയാണ് സിറ്റി ക്രൈം സ്‌ക്വാഡും കസബ പോലീസും ചേര്‍ന്ന് പിടികൂടിയത്. ഈ കേസുമായി ബന്ധപ്പെട്ട് നാലു യുവാക്കളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും കസബ ഇന്‍സ്‌പെക്ടര്‍ എന്‍.പ്രജീഷിന്റെ നേതൃത്വത്തിലുള്ള കസബ പോലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ചാപ്പയില്‍ തലനാര്‍തൊടിക ഷഫീഖ് നിവാസില്‍ പുള്ളി എന്ന അര്‍ഫാന്‍(20), ചക്കും കടവ് സ്വദേശി ഗാന്ധി എന്ന അജ്മല്‍ ബിലാല്‍ (21) അരക്കിണര്‍ സ്വദേശി പാളയം റയീസ് എന്ന റഹീഷ് (30), മാത്തോട്ടം സ്വദേശി മോട്ടി എന്ന റോഷന്‍ അലി (25) എന്നിവരാണ് നേരത്തെ പിടിയിലായത്.

കഴിഞ്ഞ മാസം രാത്രി കോട്ടപ്പറമ്പ് ആശുപത്രിക്ക് സമീപത്ത് വച്ച് മലപ്പുറം സ്വദേശിയുടെ കഴുത്തില്‍ കത്തി വെച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി ഗൂഗിള്‍ പേ യുടെയും പേ ടി എമ്മിന്റെയും പാസ്വേഡ് പറയപ്പിച്ച് അരലക്ഷം രൂപയോളം കവര്‍ന്ന കേസിലില്‍ ഇതോടെ അഞ്ച് പ്രതികള്‍ അറസ്റ്റിലായി.

ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഇ.കെ.ബൈജു ഐ.പി.എസ് ന്റെ നിര്‍ദ്ദേശപ്രകാരം ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നഗരത്തിലെ സിസിടിവി ക്യാമറകളും സമാനകുറ്റകൃത്യങ്ങളില്‍ പെട്ട പ്രതികളെയുംകേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി നഗരത്തില്‍ രാത്രി സഞ്ചാരത്തിനിറങ്ങുന്ന ചെറുതും വലുതുമായ നിരവധി സംഘങ്ങളെ സിറ്റി ക്രൈം സ്‌ക്വാഡ് രഹസ്യമായി നിരീക്ഷിച്ചിരുന്നു.

അര്‍ഫാന്‍ എന്ന മുന്‍ കുറ്റവാളിയുടെ നേതൃത്വത്തില്‍ കത്തിയുമായി ഒരു സംഘം നഗരത്തില്‍ രാത്രി കാലങ്ങളില്‍ ഭീതി പരത്തി കറങ്ങുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അര്‍ഫാന്റെ രഹസ്യ സങ്കേതങ്ങളും താവളങ്ങളും പോലീസ് കണ്ടെത്തുകയായിരുന്നു. കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ ഫോണും പ്രതികള്‍ ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തു.

സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എം.ഷാലു, സി.കെ.സുജിത്ത്, പ്രശാന്ത് കുമാര്‍ എ., കസബ സബ് ഇന്‍സ്‌പെക്ടര്‍ കെ.എം.റസാഖ്, സീനിയര്‍ സി.പിഒമാരായ രജീഷ് നെരവത്ത്, സുധര്‍മ്മന്‍, സി.പി.ഒ അനൂപ്, വിഷ്ണുപ്രഭ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top