കുട്ടികൾ ജലാശയങ്ങളിൽ ഇറങ്ങുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

representational photoകോഴിക്കോട്: കുട്ടികൾ ജലാശയങ്ങളിൽ ഇറങ്ങുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കാലവര്‍ഷം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ മുങ്ങി മരണങ്ങള്‍ തടയുന്നതിൻ്റെ ഭാഗമായാണ് ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

ജൂണ്‍ ഒന്ന് മുതല്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ 18 വയസില്‍ താഴെയുള്ളവര്‍ മുതിര്‍ന്ന വ്യക്തികളുടെ സാന്നിധ്യത്തിലല്ലാതെ ജലാശയങ്ങളില്‍ ഇറങ്ങുന്നതിനാണ് നിരോധനമേര്‍പ്പെടുത്തിയത്. നിർദ്ദേശങ്ങൾ പലിക്കത്തവർക്കേതിരെ കർശന നടപടികൾ സ്വീകരിക്കും. ഇതിനായി പോലീസിൻ്റെ സഹായം തേടുമെന്നും കലക്ടർ അറിയിച്ചു.

എല്ലാ വിദ്യാഭ്യാസ സ്ഥാപന മേധാവികളും വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ബോധവത്കരണം നല്‍കണം. തദ്ദേശ സ്വയംഭരണ മേധാവികള്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കണം. ഇതുമായി ബന്ധപ്പെട്ട് ജനമൈത്രി പോലീസ്, സ്റ്റുഡന്റ് പോലീസ് എന്നിവ വഴി സ്‌കൂളുകളില്‍ ആവശ്യമായ ബോധവത്കരണം നടത്തണമെന്നും ഉത്തരവുണ്ട്.

നേരത്തെ നല്‍കിയ നിര്‍ദേശങ്ങള്‍ പ്രകാരം മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടും അപകടങ്ങള്‍ കുറയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചു കഴിഞ്ഞതായും കലക്ടർ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top