
വാഷിങ്ടൺ: അമേരിക്ക നാവിക ഉപരോധം ഏർപ്പെടുത്തിയ ശേഷം ഇറാനിയൻ കപ്പലുകൾ ഹോര്‍മുസ് കടലിടുക്ക് കടന്ന് പോയിട്ടുണ്ടെന്ന്
റിപ്പോർട്ട്. ചുരുങ്ങിയത് 34 ടാങ്കറുകളെങ്കിലും ഉപരോധം മറികടന്ന് പോയിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമമായ ഫിനാൻഷ്യൽ ടൈംസ് പറയുന്നത്.
19 ടാങ്കറുകൾ ഇറാനിൽനിന്ന് പുറത്ത് കടക്കുകയും 15 ടാങ്കറുകൾ ഇറാനിലേക്ക് പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്. ഇതിലൂടെ അമേരിക്കയുടെ ഉപരോധം ദുർബലമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഉപരോധത്തെ മറികടന്ന് പുറത്തേക്ക് പോയതിൽ ആറു കപ്പലുകൾ ഇറാനിയൻ എണ്ണയാണ് കൊണ്ട് പോയത്. ഇതിൽ ഇറാനിയൻ പതാകയേന്തിയ സൂപ്പർടാങ്കറായ ഡോറെനയുമുണ്ട്. ട്രാക്കിങ് ഉപകരണങ്ങൾ ഓഫാക്കിയാണ് ടാങ്കറുകൾ ഉപരോധം മറികടന്നത്. ഈ നീക്കത്തിലൂടെ 10.7 മില്യൺ ബാരൽ ക്രൂഡ് ഓയിൽ ആണ് ഇറാൻ തീരം വിട്ടത്. ഏകദേശം 910 മില്യൺ ഡോളർ വരുമാനം ഇതിലൂടെ ഇറാന് ലഭിച്ചിട്ടുണ്ടെന്നതാണ് റിപ്പോർട്ട്.
ഏപ്രിൽ 13 മുതലാണ് ഇറാനുമേൽ യുഎസ് നാവിക ഉപരോധം ഏർപ്പെടുത്തിയത്. ഇറാൻ തുറമുഖങ്ങളിൽനിന്ന് വരുന്നതും പോകുന്നതുമായ എല്ലാ കപ്പലുകളും തടയുമെന്നായിരുന്നു യു എസ് പ്രഖ്യാപിച്ചത്. 28 കപ്പലുകൾ ഇതുവരെ ഇറാൻ തുറമുഖത്തേക്ക് പ്രവേശിപ്പിക്കാതെ തടഞ്ഞ് തിരിച്ചയച്ചിട്ടുണ്ടെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചിരുന്നു.
അതിനിടെ, ഹോർമുസ് കടലിടുക്ക് നിയന്ത്രണം ഇറാൻ ശക്‌തമാക്കിയിരിക്കുകയാണ്. ഹോർമുസിൽ വെച്ച് രണ്ട് കപ്പലുകൾ പിടിച്ചെടുത്ത ഇറാൻ തീരത്തേക്ക് മാറ്റിയതായി റവല്യൂഷണറി ഗാർഡ്‌സ് അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




