റെനില്‍ വിക്രമസിംഗെ ശ്രീലങ്കന്‍ പ്രസിഡന്റ്

റെനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു. ഇന്ന് നടന്ന വോട്ടെടുപ്പില്‍ 219ല്‍ 134 വോട്ടുകള്‍ നേടി. എന്നാല്‍, ഭൂരിപക്ഷം വരുന്ന പ്രക്ഷോഭകരും റെനില്‍ വിക്രമസിംഗെയെ അംഗീകരിക്കില്ലെന്ന നിലപാടിലാണ്. ഇതോടെ രാജ്യത്ത് പ്രതിഷേധം തുടരുമെന്ന സൂചനയാണ് പ്രക്ഷോഭകര്‍ നല്‍കുന്നത്.

വിക്രമസിംഗെ ആക്ടിംഗ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ഗോതബയ രജപക്‌സെയുടെ രാജിക്കൊപ്പം റെനില്‍ വിക്രമസിംഗെ കൂടി രാജിവെക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇപ്പോള്‍ അദ്ദേഹം തന്നെ രാജ്യത്തിന്റെ 18ആമത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. അത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹത്തിന്റെ വിജയം കൊണ്ട് രാജ്യത്തിനു നേട്ടമില്ലെന്നും പ്രക്ഷോഭകര്‍ പറയുന്നു. അല്പസമയത്തിനകം സമരസമിതി പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്ന് സമരപരിപാടികള്‍ തീരുമാനിക്കും. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പാര്‍ലമെന്റിന് മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു.

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ പിന്മാറിയിരുന്നു. ഭരണകക്ഷി പാര്‍ട്ടിയില്‍ നിന്ന് ഇടഞ്ഞ മുന്‍മന്ത്രി ഡളസ് അളഹപെരുമയെ പിന്തുണക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു. അതിനിടെ, ആക്റ്റിംഗ് പ്രസിഡന്റ് റനില്‍ വിക്രമസിംഗേയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജി ശ്രീലങ്കന്‍ സുപ്രിംകോടതി തള്ളിയിരുന്നു.

ആക്റ്റിംഗ് പ്രസിഡന്റ് റനില്‍ വിക്രമസിംഗെയ്‌ക്കൊപ്പം മുന്‍മന്ത്രി ഡളസ് അളഹപെരുമ, ജനതാ വിമുക്തി പേരമുന പാര്‍ട്ടി നേതാവ് അനുര കുമാര ദിസാനായകെ എന്നിവരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. അവസാന നിമിഷം വരെ സജിത്ത് പ്രേമദാസ മത്സരരംഗത്ത് ഉണ്ടായിരുന്നു.

 

Share news
error: Content is protected !!
Scroll to Top