വിമാന ഇന്ധനവിലയില്‍ റെക്കോര്‍ഡ് വര്‍ധന

ന്യൂഡല്‍ഹി: അസംസ്‌കൃത എണ്ണവില ആഗോള വിപണിയില്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ രാജ്യത്ത് വിമാന ഇന്ധന വിലയില്‍ റെക്കോര്‍ഡ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ചരിത്രത്തിലാദ്യമായി ഡല്‍ഹിയില്‍ വിമാന ഇന്ധനവില കിലോലിറ്ററിന് രണ്ട് ലക്ഷം രൂപ കടന്നിരിക്കുകയാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളും രൂപയുടെ മൂല്യത്തകര്‍ച്ചയും പ്രതിസന്ധി രൂക്ഷമാക്കിയതോടെ ഇന്ധനവില ഇരട്ടിയിലധികമായാണ് വര്‍ധിച്ചിരിക്കുന്നത്.

ഇത്തരത്തില്‍ ഇന്ധനവിലയിലെ വന്‍ കുതിച്ചുചാട്ടം വിമാനക്കമ്പനികളുടെ പ്രവര്‍ത്തനച്ചെലവ് ഗണ്യമായി വര്‍ധിപ്പിക്കും. ഇതോടെ വരും ദിവസങ്ങളില്‍ വിമാനയാത്രാ നിരക്കുകള്‍ കുത്തനെ ഉയരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അതെസമയം ആഗോളതലത്തില്‍ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍ അഥവാ വിമാന ഇന്ധനത്തിന് വില കുതിച്ചുയര്‍ന്നെങ്കിലും, ഇന്ത്യയിലെ ആഭ്യന്തര ഷെഡ്യൂള്‍ഡ് വിമാനങ്ങള്‍ക്കുള്ള ഇന്ധനവില പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഭാഗികമായി മാത്രമേ വര്‍ധിപ്പിച്ചിട്ടുള്ളൂവെന്ന് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, വിമാന ഇന്ധനത്തിന്റെ അന്താരാഷ്ട്ര വിലയിലുണ്ടായ വര്‍ധനവ് പരിഗണിക്കുമ്പോള്‍ ഇന്ത്യയില്‍ ബുധനാഴ്ച (ഏപ്രില്‍ 1) മുതല്‍ വില ഇരട്ടിയിലധികം വര്‍ധിക്കേണ്ടതായിരുന്നു. എന്നാല്‍, ആഭ്യന്തര ഷെഡ്യൂള്‍ഡ് എയര്‍ലൈനുകള്‍ക്ക് ഇപ്പോള്‍ ഭാഗികവും ഘട്ടംഘട്ടവുമായ വര്‍ധനവ് മാത്രമേ നടപ്പിലാക്കുന്നുള്ളൂ. എന്നാല്‍ വിദേശ സര്‍വീസുകള്‍ നടത്തുന്ന വിമാനങ്ങള്‍ എടിഎഫിന് പൂര്‍ണ്ണമായ വിപണി വിഹിതം നല്‍കേണ്ടിവരുമെന്നാണ് വിവരം.

Share news
error: Content is protected !!
Scroll to Top