രാജ്യസഭ: ഹാരിസ് ബീരാന്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയാകും; സിപിഐക്ക് വേണ്ടി പി പി സുനീര്‍

തിരുവനന്തപുരം: സുപ്രീംകോടതി അഭിഭാഷകനും ഡല്‍ഹി കെഎംസിസി പ്രസിഡന്റുമായ അഡ്വ. ഹാരിസ് ബീരാനെ മുസ്ലിംലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. പൗരത്വ ഭേദഗതി നിയമം അടക്കമുള്ള വിഷയങ്ങളില്‍ മുസ്ലിം ലീഗിന് വേണ്ടി സുപ്രിംകോടതിയില്‍ നിലകൊണ്ട ഹാരിസ് ബീരാന്‍ എം എസ് എഫിലൂടെയാണ് സംഘടനാ രംഗത്തെത്തുന്നത്.

ഇടതുമുന്നണിയില്‍ സിപിഐക്ക് അനുവദിക്കപ്പെട്ട രാജ്യസഭാ സീറ്റില്‍ പി പി സുനീര്‍ സ്ഥാനാര്‍ത്ഥി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ഇരക്കാര്യം പ്രഖ്യാപിച്ചത്. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയാണ് മലപ്പുറം പൊന്നാനി സ്വദേശിയായ സുനീര്‍. നിലവില്‍ ഹൗസിംഗ് ബോര്‍ഡ് ചെയര്‍മാനാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട് ലോക്സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ചിരുന്നു.

ഹാരിസ് ബീരാന്‍ എറണാകുളം ആലുവ സ്വദേശിയാണ്. ഭാര്യ മജ്ദ ത്വഹാനി. മക്കള്‍ അല്‍ റയ്യാന്‍, അര്‍മാന്‍.

രാജ്യസഭ സീറ്റിന് വേണ്ടി സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും കടുംപിടുത്തം പിടിച്ചതോടെ വലിയ വിട്ടുവീഴ്ച സിപിഐഎം ചെയ്തിരുന്നു. തങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരുന്ന രാജ്യസഭ സീറ്റ് വിട്ടുനല്‍കിയാണ് സിപിഐഎം ഇരുപാര്‍ട്ടികളെയും തൃപ്തിപ്പെടുത്തിയത്. ഇതോടെ ഇരുപാര്‍ട്ടികള്‍ക്കും രാജ്യസഭ സീറ്റ് ലഭിക്കും.

നേരത്തെ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കണമെന്ന് സിപിഐ ആയുള്ള ചര്‍ച്ചയില്‍ സിപിഐഎം മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശം അംഗീകരിക്കാന്‍ സിപിഐ തയ്യാറായില്ല. ഇതോടെയാണ് തങ്ങളുടെ സീറ്റ് വിട്ടുനല്‍കി പ്രശ്നം അവസാനിപ്പിക്കാന്‍ തയ്യാറായത്. ഇന്നത്തെ സിപിഐഎം സെക്രട്ടറിയേറ്റിലാണ് സീറ്റ് വിട്ടുകൊടുക്കുന്ന കാര്യത്തില്‍ തീരുമാനമായത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top