ട്രെയിനുകളില്‍ ഭക്ഷണ വിതരണം പുനരാരംഭിക്കുന്നു

ന്യൂഡല്‍ഹി: കോവിഡ് കാരണം നിര്‍ത്തിവെച്ചിരുന്ന ട്രെയിനുകളിലെ പാകം ചെയ്ത ഭക്ഷണ വില്‍പ്പന പുനരാരംഭിക്കാന്‍ റെയില്‍വേ തീരുമാനിച്ചു.

മെയില്‍, എക്സ്പ്രസ് ട്രെയിനുകള്‍ക്ക് സ്പെഷല്‍ ടാഗുകള്‍ ഒഴിവാക്കാനും കോവിഡ് മുന്‍പത്തെ ടിക്കറ്റ് നിരക്കുകള്‍ പുനഃസ്ഥാപിക്കാനും തീരുമാനമെടുത്ത് ദിവസങ്ങള്‍ക്കകമാണ് റെയില്‍വേ പുതിയ തീരുമാനവും
പ്രഖ്യാപിച്ചിരിക്കുന്നത്. ട്രെയിനുകളില്‍ ഭക്ഷണ വിതരണം പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചതായി കാണിച്ച് റെയില്‍വേ ഐ.ആര്‍.സി.ടിസിക്ക് കത്തയച്ചിട്ടുണ്ട്.

രാജ്യത്താകമാനം കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ വരുത്തിയതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം പൂര്‍വസ്ഥിതിയില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടമായി ദീര്‍ഘദൂര ട്രെയിനുകള്‍ പുനഃസ്ഥാപിക്കുകയും ഹൃസ്വദൂര ട്രെയിനുകള്‍ കൂടിയ നിരക്കില്‍ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തിരുന്നു.

കോവിഡ് കേസുകള്‍ കുറഞ്ഞതിനെ തുടര്‍ന്ന് യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതോടെ ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച സ്പെഷല്‍ ടാഗുകള്‍ പിന്‍വലിക്കാനും പഴയ നിരക്ക് പുനഃസ്ഥാപിക്കാനും റെയില്‍വേ തീരുമാനിക്കുകയായിരുന്നു.

ആഭ്യന്തര വിമാന സര്‍വീസുകളില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ വ്യോമയാന മന്ത്രാലയം തീരുമാനമെടുത്ത് ദിവസങ്ങള്‍ക്കകമാണ് റെയില്‍വേയും സമാനമായ നടപടി സ്വീകരിച്ചിരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top