ബജറ്റില്‍ കനിവ് കാത്ത് ;തീരദേശ റെയില്‍പാത അനിവാര്യം…

ഗുരുവായൂര്‍ പാത കനോലി കനാലിനു സമാന്തരമായി നിര്‍മ്മിക്കണം
Tanunr SPതാനൂര്‍: ഗുരുവായൂര്‍ പാത കനോലി കനാലിനു സമാന്തരമായി നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മറ്റു അലൈമെന്റുകള്‍ പ്രായോഗികമല്ലെന്ന കണ്ടെത്തലിലാണ്, താരതമ്യേന ജനവാസംകുറഞ്ഞ കനോലി കനാലിനു സമാന്തരമായ അലൈമെന്റ് ചൂണ്ടിക്കാണിക്കുന്നത്

വളരെ കാലമായി മലപ്പുറം, തൃശൂര്‍, എറണാകുളം, ജില്ലകളിലെ തീരദേശവാസികളുടെ ആവശ്യമാണ് തീരദേശ റെയില്‍പാത. ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയ റെയില്‍പാത പ്രധാനമായും മലബാറിനെ അന്നത്തെ സംസ്ഥാന തലസ്ഥാനമായ മദിരാശിയുമായി ബന്ധിപ്പിക്കാനുള്ളതായിരുന്നു. താനൂര്‍ സ്റ്റേഷനുശേഷം ആ പാത ക്രമത്തില്‍ കിഴക്കോട്ട് നീങ്ങി പാലക്കാട് ചുരം വഴി തമിഴ്‌നാട്ടിലേക്ക് കടക്കുന്നു. മലബാറിലെ വിഭവങ്ങള്‍ മദിരാശിയിലെത്തിക്കുകയായിരുന്നു ആ പാതയുടെ പ്രാഥമിക ഉദ്ദേശം. പഴയ കാലത്ത് കേരള തീരത്തെ വലിയ തുറമുഖമായിരുന്ന പൊന്നാനി ഈ പാത വന്നതോടെ ചെറിയൊരു തീരദേശപട്ടണമായി ഒതുങ്ങി. ഇതുകാരണം വടക്കന്‍ കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ളതും ഏറ്റവുമധികം വാണിജ്യപ്രാധാന്യമുള്ള വിഭവങ്ങള്‍ നാളികേരം, അടയ്ക്ക, വെറ്റില, രാമച്ചം, പലതരം ചെറുമത്സ്യങ്ങള്‍ ലഭ്യമാവുന്നതുമായ തീരദേശം വേണ്ടതുപോലെ ദീര്‍ഘദൂര ഗതാഗതത്തിനും ചരക്കു നീക്കത്തിന്നും സൗകര്യമില്ലാത്ത അവികസിതാവസ്ഥയില്‍ പെട്ടുകിടന്നു. ഇതില്‍ മാറ്റം വരുത്താനാണ് താനൂര്‍ തൊട്ട് എറണാകുളം വരെയുള്ള തീരദേശപാത നിര്‍ദ്ദേശിക്കപ്പെട്ടത്.

1996 മുതല്‍ തീരദേശപാതയ്ക്കായി റെയില്‍വെ നടത്തിയ പഠനങ്ങള്‍ പാത താനൂരില്‍ നിന്നു തുടങ്ങി ഇടപ്പള്ളി, വല്ലാര്‍പാടത്തെത്തിക്കുന്നതാണ് ഏറ്റവും പ്രായോഗികവും സുഖകരവുമെന്ന് കണ്ടെത്തിയിരുന്നു. ആദ്യഘട്ടത്തില്‍ താനൂര്‍ ഗുരുവായൂര്‍ പാതയും പിന്നീട് ഗുരുവായൂര്‍ ഇടപ്പള്ളി പാതയും നിര്‍മ്മിക്കാനുള്ള സര്‍വ്വേകളും മറ്റും നടക്കുകയും ചെയ്തു.

നമ്മുടെ നാട്ടിലെ വിഭവങ്ങള്‍ വലിയതോതില്‍ കയറ്റി അയയ്ക്കുന്നതും അന്യനാടുകളില്‍ നിന്നെത്തുന്ന ചരക്കുകള്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലേക്ക് നീങ്ങുന്നതും വല്ലാര്‍പാടം വഴിക്കായിരിക്കും. ഇതിന് വേണ്ടിവരുന്ന കണ്ടൈനറുകളുടെ നീക്കത്തിന് ഒരു പുതിയ റെയില്‍പാത അനിവാര്യമാണ്. എന്തെന്നാല്‍ വളരെയധികം വര്‍ദ്ധിക്കുന്ന കണ്ടൈനര്‍ ട്രാഫിക്കിന്ന് ഇന്നത്തെ റെയില്‍പാതകളും റോഡുകളും മതിയാവില്ല. നിര്‍ദ്ദിഷ്ട റെയില്‍പാത എറണാകുളത്തു നിന്ന് കോഴിക്കോട്ടേക്കുള്ള ദൂരം 36 കിലോമീറ്റര്‍ കുറയ്ക്കുകയും ചെയ്യും.

കേരളത്തിനു നാളിതുവരെ ലഭിച്ചിട്ടുള്ളതില്‍ ഏറ്റവും ബൃഹത്തായ റെയില്‍വേ വികസന പദ്ധതി വല്ലാര്‍പാടം-ഇടപ്പള്ളി-ഗുരുവായൂര്‍-താനൂര്‍ തീരദേശപ്പാത. 1998ല്‍ റെയില്‍വെ ബോര്‍ഡ് അംഗീകാരം നല്‍കിയ പാതയാണ് താനൂര്‍-ഗുരുവായൂര്‍ പാത. 2001 മുതല്‍ ഈ പാതയ്ക്ക് കേന്ദ്രറെയില്‍വെ ബഡ്ജറ്റില്‍ പണം വക ഇരുത്തുകയും ചെയ്തിട്ടുണ്ട്. നിര്‍ത്തിവെപ്പിക്കപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാംരഭിക്കണമെന്നാവശ്യപ്പെട്ട് നീണ്ട 425 ദിവസമാണ് താനൂര്‍-ഗുരുവായൂര്‍-ഇടപ്പള്ളി തീരദേശ റെയില്‍വേ സമര സമിതി സത്യാഗ്രഹം നടത്തിയത്. ദേശീയ താല്‍പര്യമുള്ള ഒരു ബൃഹത് പദ്ധതി വരുമ്പോള്‍ പൊതു ജനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് കൃത്യമായ പുനരധിവാസ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നതിന് പകരമായി പദ്ധതിയെ തന്നെ അട്ടിമറിക്കാനുള്ള നീക്കമെന്ന് നാട്ടുകാര്‍ പറഞ്ഞൂ.

 

 

 

Share news
error: Content is protected !!
Scroll to Top