Section

malabari-logo-mobile

എന്നിട്ടും വി. ടി .ക്കും കെ .ടി. ക്കുമൊപ്പം മലയാള നാടകവേദിയില്‍ ഇ.കെ .അയ്മുവിന്റെ പേരില്ല…

HIGHLIGHTS : എന്തുകൊണ്ട്  കെ .ടി. യുടെ വഹാബി സാധൂകരണവും , അയ്മുവിന്റെ ചരിത്രത്തില്‍ നിന്നുള്ള തിരസ്‌ക്കരണവും നാം ചര്‍ച്ച ചെയ്യുന്നില്ല ....?!

 

 

 

മലയാള നാടകവേദി ഇ കെ അയമുവിനെ തിരസ്‌ക്കരിച്ചതെന്തിന്?നാടകകൃത്ത് റഫീഖ് മംഗലശ്ശേരി തുറന്നെഴുതുന്നു.

എന്തുകൊണ്ട്  കെ .ടി. യുടെ വഹാബി സാധൂകരണവും , അയ്മുവിന്റെ ചരിത്രത്തില്‍ നിന്നുള്ള തിരസ്‌ക്കരണവും നാം ചര്‍ച്ച ചെയ്യുന്നില്ല ….?!മലയാള നാടക പ്രസ്ഥാനത്തെപ്പറ്റി പറയുമ്പോള്‍ ചരിത്രത്തിന്റെ ഏടുകളില്‍ ഏറെയൊന്നും പരാമര്‍ശിക്കപ്പെടാതെ പോയ ഒരു നാടകക്കാരനുണ്ട് നമുക്ക് .
അമ്പതുകളില്‍ മലബാറിലെ സാമൂഹ്യ ജീവിതത്തെ , പ്രത്യേകിച്ച് , മുസ്ലിം സമുദായത്തിനുള്ളിലെ ചെളിക്കുത്തുകളെ
തന്റെ നാടകത്തിലൂടെ നിര്‍ഭയമായി തുറന്നുകാട്ടിയ ഒരു പച്ചയായ മനുഷ്യന്‍ , അയ്മു ഇ.കെ .

sameeksha-malabarinews

അദ്ദേഹം 1926 -ല്‍ നിലമ്പൂരിലെ പ്രശസ്തമായ കുടുംബത്തില്‍ ജനിച്ചു .
നിലമ്പൂര്‍ മാനവേദന്‍ ഹൈസ്‌ക്കൂളില്‍ വിദ്യാഭ്യാസം .
തുടര്‍ന്ന് രണ്ട് വര്‍ഷത്തെ സൈനിക സേവനം .ശേഷം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ചേര്‍ന്ന് പൊതു പ്രവര്‍ത്തനം.
‘ ജ്ജ് നല്ലൊര് മന്‌സനാകാന്‍ നോക്ക് ‘ , ‘മതിലുകള്‍ ‘ എന്നീ നാടകങ്ങളും ഏതാനും ചില ചെറുകഥകളും രചിച്ചു .1967 മെയ് 19ന് മരണം .

ഇങ്ങനെ നിസ്സാരവത്ക്കരിച്ച് നാല് വാക്കില്‍ ചുരുക്കി എഴുതിപ്പോകാവുന്നതല്ല അയ്മുവിന്റെ ജീവിതം .
മുസ്ലിം യാഥാസ്ഥിതിക സമൂഹത്തിനെതിരെ അയ്മു കൊളുത്തിയ തിരിനാളമായിരുന്നു , പില്‍ക്കാലത്ത്
കെ ടി. യിലൂടെ ഒരു തീപ്പന്തമായി ആളിക്കത്തിയെതെന്ന് ചരിത്രം ….!

നമ്മുടെ സാംസ്‌കാരിക മണ്ഡലത്തിലും നാടക ചരിത്രത്തിലും ഒരു നാഴികക്കല്ലായി മാറിയ
‘ ഇത് ഭൂമിയാണ് ‘ എന്ന നാടകം എഴുതാനുള്ള കരുത്തും ധൈര്യവും കെ.ടി.യില്‍ ഉണ്ടാവുന്നത് അയ്മുവിന്റെ ‘ ജ്ജ് നല്ലൊരു മന്‌സനാകാന്‍ നോക്ക് ‘ എന്ന നാടകത്തിന്റെ റിഹേഴ്‌സല്‍ ക്യാമ്പില്‍ വെച്ചാണെന്ന് കെ.ടി. തന്നെ തുറന്നു പറഞ്ഞിട്ടുണ്ട് .
കെ.ടി.യെപ്പോലെയുള്ള ഒരു മഹാപ്രതിഭയെ സ്വാധീനിക്കാന്‍ പോന്ന ഒരു നാടകത്തിന്റെ ശക്തിയും ആഴവും പരപ്പുമെല്ലാം നമുക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല .

മലയാളത്തിലുണ്ടായിട്ടുള്ള മികച്ച പത്ത് നാടകങ്ങള്‍ എടുത്താല്‍ അതില്‍ ഏറ്റവും മുന്‍പന്തിയില്‍ത്തന്നെ അയ്മുവിന്റെ ‘ജ്ജ് നല്ലൊര് മന്‌സനാകാന്‍ നോക്ക് ‘ എന്ന നാടകം ഉണ്ടാവുമെന്ന കാര്യത്തിലും , പ്രസ്തുത നാടകം ഒരിക്കലെങ്കിലും കാണുകയോ വായിക്കുകയോ ചെയ്ത ആര്‍ക്കും തര്‍ക്കമുണ്ടാവില്ല .
അമ്പതു വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇന്നും ഒരു ഭയപ്പാടോടെയല്ലാതെ ആ നാടകം മുഴുവനായും നമുക്ക് വായിച്ച് പോകാനാവില്ല ; അത്രക്ക് മൂര്‍ച്ചയാണ് അതിലെ ഓരോ വാക്കിനും ….!
മാറിയ ഈ സാഹചര്യത്തിലും അതിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നുണ്ടുതാനും..

നമ്പൂതിരി സമുദായത്തിനുള്ളിലെ ജീര്‍ണ്ണതകള്‍ക്കുനേരെ വി.ടി . പൊട്ടിച്ച ഒരു ആറ്റം ബോംബായിരുന്നു ‘ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് ‘ എന്ന നാടകമെങ്കില്‍ യാഥാസ്ഥിതിക മുസ്ലിം സമുദായത്തിനു നേരെ അയ്മു പൊട്ടിച്ച മറ്റൊരു ആറ്റം ബോംബായിരുന്നു ‘ ജ്ജ് നല്ലൊര് മന്‌സനാകാന്‍ നോക്ക് ‘ എന്ന നാടകം …

അയ്മു തന്നെ പറയുന്നു , ‘ ഒരവിവേകമായിപ്പോകുമോ എന്ന . സംശയത്തോടെയാണ് ‘ ജ്ജ് നല്ലൊര് മന്‌സനാകാന്‍ നോക്ക് ‘ എഴുതിത്തുടങ്ങിയതെന്ന്. ‘
തെല്ലൊരു പരാജയഭീതി ഉണ്ടായിരുന്നെന്നും അദ്ദേഹം തുറന്നു പറയാന്‍ മടിച്ചില്ല .
ഏതര്‍ത്ഥത്തില്‍ നോക്കിയാലും അക്കാലത്തേയും ഇക്കാലത്തേയും എക്കാലത്തേയും യാഥാസ്ഥിതിക സമൂഹത്തെ അത്രയേറെ ചൊടിപ്പിക്കുന്നതും ഉറക്കം കെടുത്തുന്നതുമായിരുന്നല്ലോ അയ്മുവിന്റെ നാടകം.

സ്ത്രീകള്‍ നാടകരംഗത്തേക്ക് കടന്നു വരാന്‍ അറച്ചു നിന്നിരുന്ന ആ കാലത്ത്
മതം സദാചാരം പുരുഷാധിപത്യം ,തുടങ്ങി എല്ലാ ചട്ടക്കൂടുകളേയും പൊളിച്ചുമാറ്റിക്കൊണ്ട് ഒരു മുസ്ലിം പെണ്‍കുട്ടിയെ അയ്മു മലയാള നാടകവേദിയിലേക്ക്
കൈ പിടിച്ചുകൊണ്ടുവന്നു .
അത് മാറ്റാരുമല്ല ,
ആ പെണ്‍കുട്ടിയാണ് ഇന്ന് നമ്മള്‍ ഏറെ ആദരവോടെ മാത്രം നോക്കിക്കാണുന്ന നിലമ്പൂര്‍ ആയിഷ …!
അതെ ,
നിലമ്പൂര്‍ ആയിഷ ആദ്യമായി അരങ്ങിലെത്തിയത് ‘ജ്ജ് നല്ലൊര് മന്‌സനാകാന്‍ നോക്ക് ‘ എന്ന നാടകത്തിലൂടെയാണ് എന്നതും മറ്റൊരു ചരിത്രം …!

ഇത്തരം ചരിത്രപരമായ സംഭവ വികാസങ്ങളുടെ പശ്ചാത്തലം മാറ്റി നിര്‍ത്തിയാല്‍ത്തന്നെയും അയ്മുവിന്റെ നാടകം അതിന്റെ രാഷ്ട്രീയപരമായ ലക്ഷ്യം നിറവേറ്റുന്നുണ്ട് .
കേവലം ഒരു സാമുദായിക നാടകമായി പലരും ‘ ജ്ജ് നല്ലൊരു മന്‌സനാകാന്‍ നോക്ക് ‘ എന്നതിനെ പരിമിതപ്പെടുത്താറുണ്ട് .
അയ്മുവിന്റെ നാടകം ശരിയായ അര്‍ത്ഥത്തില്‍ വായിക്കപ്പെടാതെ പോയതുകൊണ്ടാവാം ഇങ്ങിനെയൊരു വാദം നിലനില്ക്കുന്നതു തന്നെ .
എന്നാല്‍ , മതമൗലികവാദത്തേയും അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും തുറന്നുകാട്ടുന്നതോടൊപ്പം തന്നെ ,
ഈ നാടകം കേരളത്തിലെ കര്‍ഷക മുന്നേറ്റത്തിന്റെ ചരിത്രം കൂടി അടയാളപ്പെടുത്തുന്നുണ്ട് .

സമുദായത്തിനുള്ളിലെ സുന്നി -വഹാബി തര്‍ക്കം പോലും ,
തൊഴിലാളി മുതലാളി എന്ന മാര്‍ക്‌സിയന്‍ വര്‍ഗ്ഗവീക്ഷണത്തിലൂടെയാണ് അയ്മു നോക്കിക്കാണുന്നത് .
സുന്നിയായാലും വഹാബിയായാലും തൊഴിലാളി അനുഭവിക്കുന്ന പ്രശ്‌നം ഒന്നുതന്നെയാണെന്ന് അയ്മുവിന് തീര്‍ച്ചയുണ്ടായിരുന്നു .
ആചാരാനുഷ്ഠാനങ്ങളുടെ ശരിതെറ്റുകളുടെ പേരില്‍ പരസ്പരം കലഹിക്കുമ്പോഴും ,
ഈ സുന്നികളും വഹാബികളും തൊഴിലാളികളെ ചുഷണം ചെയ്യുന്നതിനുവേണ്ടി പരസ്പരം
കൈകോര്‍ക്കുന്നത് അയ്മുവിന്റെ നാടകത്തില്‍ തെളിഞ്ഞ് കാണാം .
അതുപോലെ കമ്മ്യൂണിസത്തെ എതിര്‍ക്കുന്ന കാര്യത്തിലും ഈ വഹാബി -സുന്നി ഐക്യപ്പെടല്‍ അയ്മുവിന്റെ നാടകത്തില്‍ വളരെ ശക്തവും വ്യക്തവുമാണ് …!

ഈയൊരവസരത്തില്‍ കെ.ടിയെപ്പറ്റി പറയാതിരിക്കാനാവില്ല .
അയ്മുവിന്റേയും കെ .ടി.യുടേയും നാടകങ്ങളിലെ അടിസ്ഥാന ഭൂമിക ഇസ്ലാമിക സമൂഹമായിരുന്നല്ലോ .
എന്നാല്‍ കെ.ടി .യുടെ നാടകങ്ങളില്‍ പലപ്പോഴും ,
അയ്മുവിന്റെ നാടകങ്ങളില്‍ നിന്നും തീര്‍ത്തും വിഭിന്നമായി വഹാബിസം (മുജാഹിദുകള്‍ )
മേല്‍ക്കൈ നേടുന്നത് കാണാം .
സുന്നികളേക്കാള്‍ നല്ലത് വഹാബികളാണെന്ന തെറ്റായ ചിന്ത
പൊതു സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതില്‍ കെ.ടി .യുടെ നാടകങ്ങള്‍ അറിഞ്ഞോ അറിയാതെയോ വലിയ പങ്കുവഹിച്ചിട്ടുണ്ട് …
ഇസ്ലാമിക സമൂഹത്തിനുള്ളിലെ അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും തുറന്നുകാട്ടുന്നതിലും തച്ചു തകര്‍ക്കുന്നതിലും കെ.ടി . മറ്റേതൊരു എഴുത്തുകാരനേക്കാളും വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്ന ആദര ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ ;
മുസ്ലീങ്ങള്‍ക്കിടയിലെ വിവിധ വിഭാഗക്കാരെ ശരിയായ കാഴ്ച്ചപ്പാടോടെയും ദീര്‍ഘവീക്ഷണത്തോടെയും നോക്കിക്കാണുന്നതില്‍ കെ.ടി .ക്ക് എവിടെയോ ഒരു ചെറിയ പിഴവു പറ്റി എന്നിടത്തേക്കാണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത് …!
പ്രധാനമായും മേല്‍ സൂചിപ്പിച്ച കാര്യം തന്നെ , അയ്മുവിന്റേയും കെ. ടി. യുടെയും കാലത്തില്‍ നിന്ന് പുതിയ കാലത്തിലേക്ക് വരുമ്പോള്‍ , സുന്നികളേക്കാള്‍ പിന്തിരിപ്പന്മാരും അപകടകാരികളുമായിരുന്നു
കെ.ടി അന്ന് സാധൂകരിച്ച
ഇസ്ലാമിലെ പുരോഗമനക്കാര്‍ എന്ന് നാട്യമുള്ള വഹാബി(മുജാഹിദ് )കള്‍ എന്ന് തെളിഞ്ഞിരിക്കുന്നു .
സ്ത്രീ ശരീരം മൂടിപ്പൊതിയുന്ന പര്‍ദ്ദ പോലെയുള്ള വസ്ത്രധാരണ രീതി കേരളത്തില്‍ വ്യാപകമാക്കിയത് ഈ പുരോഗമന ആശയക്കാരണെന്ന് പ്രത്യേകം ഓര്‍ക്കുക ….!

ഇവിടെയാണ് ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ അയ്മുവിന്റെ ദീര്‍ഘവീക്ഷണം പ്രസക്തമാവുന്നത് . മതത്തിനുള്ളിലെ പുരോഗമനക്കാരുടെ കാപട്യം തിരിച്ചറിയാന്‍ അയ്മുവിന് അന്നേ സാധിച്ചിരുന്നു ….!

സ്വത്വരാഷ്ട്രീയവും ഇസ്ലാമോഫോബിയയും പറഞ്ഞ് ഇന്ത്യയിലെ
മുസ്ലീം തീവ്രവാദത്തെ കാണാതെ ,
ഹൈന്ദവ ഫാസിസത്തിനെതിരെ മാത്രം ഓരിയിടുന്ന നമ്മുടെ നാട്ടിലെ അമാനവ ബുദ്ധിജീവികള്‍
‘ജ്ജ് നല്ലൊരു മന്‌സനാകാന്‍ നോക്ക് ‘ എന്ന നാടകം ഒരാവര്‍ത്തിയെങ്കിലും വായിക്കുന്നത് നന്നായിരിക്കും .
കാരണം ,
അമ്പതിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതപ്പെട്ട ഈ നാടകം ഇത്തരം പ്രതിലോമപരമായ ആശയങ്ങള്‍ക്കുള്ള ചുട്ട മറുപടി കൂടിയാണ് ….!

ഇത്രയും വായിച്ചു കഴിഞ്ഞപ്പോള്‍ സ്വാഭാവികമായും നിങ്ങളുടെ മനസ്സില്‍ ഒരു ചോദ്യം ഉയര്‍ന്നു വന്നിട്ടുണ്ടാവും .
കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണെങ്കില്‍ ,
പിന്നെയെന്തുകൊണ്ടാണ് മലയാള നാടക സാഹിത്യ ചരിത്രം വി.ടി .ക്കും കെ .ടി .ക്കും മറ്റു പലര്‍ക്കുമൊപ്പം അയ്മുവിനെ അടയാളപ്പെടുത്താതെ പോയത് …? !
ഉത്തരങ്ങളും കാരണങ്ങളും ചിലപ്പോള്‍ കണ്ടെത്താനായേക്കാം .
പക്ഷേ …. എല്ലാ മുടന്തന്‍ ന്യായങ്ങള്‍ക്കും മുകളില്‍ ആ ചോദ്യം എക്കാലത്തും പ്രസക്തമായി നില നില്‍ക്കുക തന്നെ ചെയ്യും …

അയ്മു എന്ന ധീരനായ നാടകക്കാരന്‍ അര്‍ഹിക്കും വിധത്തില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോയത് വെറും ഒന്നോ രണ്ടോ നാടകങ്ങളില്‍ മാത്രം അയ്മുവിന്റെ നാടകപ്രവര്‍ത്തനം ചുരുങ്ങിപ്പോയതുകൊണ്ടാണെന്ന് പറഞ്ഞ്
തടി തപ്പാന്‍ നോക്കുന്നവരാണ് ഏറെപ്പേരും .
അങ്ങിനെയെങ്കില്‍ ‘ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് ‘ എന്ന ഒരൊറ്റ നാടകം കൊണ്ടു മാത്രമല്ലേ വി.ടി. മലയാള നാടകവേദിയില്‍ ചിരപ്രതിഷ്ഠനായി മാറിയത് …?
അപ്പോള്‍ അതൊന്നുമല്ല കാര്യം എന്ന് വ്യക്തം .
അയ്മു തന്റെ നാടകത്തിലൂടെ വളരെ സൂക്ഷ്മതയോടെ മുന്നോട്ടുവെച്ച വിട്ടുവീഴ്ച്ചയില്ലാത്ത മതേതര രാഷ്ട്രീയ കാഴ്ച്ചപ്പാട് ഇന്നും പലരേയും അസ്വസ്ഥമാക്കുന്നുണ്ട് എന്നതാണ് യഥാര്‍ത്ഥ വസ്തുത ….!
ഈയൊരു അസ്വസ്ഥത തന്നെയാവാം ഒരു പക്ഷേ അയ്മുവിന്റെ പ്രശസ്തിക്ക് വിലങ്ങുതടിയായി മാറിയിട്ടുണ്ടാവുക .
നാല് വോട്ടിനുവേണ്ടി
മത സംഘടനകളുടെ തിണ്ണ നിരങ്ങുന്ന പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഈ കാലത്ത് അയ്മുവിനെ ഓര്‍ക്കാന്‍ ഒട്ടും സാധ്യതയില്ല ….

കേവലം 41 വര്‍ഷത്തെ ജീവിതം കൊണ്ട്
കേരളീയ ജീവിതാവസ്ഥയെ , വിശേഷിച്ച് മലബാറിലെ മുസ്ലീം ജീവിതാവസ്ഥയെ മതനിരപേക്ഷമായ ചിന്താധാരകള്‍ കൊണ്ട് അടയാളപ്പെടുത്തിപ്പോയ അയ്മുവിനെ വരാനിരിക്കുന്ന തലമുറയ്ക്കു വേണ്ടി നമുക്ക് അടയാളപ്പെടുത്താനായില്ലായെന്നത് ചരിത്രപരമായ ഖേദം തന്നെയാണ് … !

ജി .ശങ്കരപ്പിള്ള തയ്യാറാക്കി കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച
‘ മലയാള നാടക സാഹിത്യ ചരിത്രം ‘ എന്ന പുസ്തകത്തില്‍ ഒരിടത്തുപോലും അയ്മുവിന്റെ പേര് കാണാനാവില്ല .
മാപ്പര്‍ഹിക്കാത്ത കുറ്റമാണത് …!
തൊള്ളായിരത്തി അമ്പതുകളില്‍ മലബാറിലെ സാമൂഹ്യ ജീവിതത്തെ ഒരു കൊടുങ്കാറ്റുപോലെ ഇളക്കിമറിച്ച് കടന്നു പോയ ഒരു നാടകത്തേയും നാടകക്കാരനേയും ജി ശങ്കരപ്പിള്ള അറിയാതെ പോയതാവാന്‍ സാധ്യതയില്ല .
പ്രശസ്തരും അപ്രശസ്തരുമായ നൂറുക്കണക്കിന് നാടകകൃത്തുക്കളെ ശങ്കരപ്പിള്ള തന്റെ നാടക ചരിത്ര പുസ്തകത്തില്‍ രേഖപ്പെടുത്തുന്നുണ്ട് ., പക്ഷേ …. അയ്മുവിന്റെ പേര് മാത്രം കാണാനാവില്ല ….!
ചോദിക്കട്ടെ , ബോധപൂര്‍വ്വം വിട്ടു പോയതല്ലെങ്കില്‍ എന്തുകൊണ്ടാണ് പരിഷ്‌ക്കരിച്ച പതിപ്പില്‍ അയ്മുവിന്റെ പേര് കൂട്ടി ചേര്‍ക്കാതിരുന്നത് ..?!
ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുന്നു .
അയ്മുവിനോട് ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റം തന്നെയാണ് .
ക്ഷമിക്കുക ;
ആരൊക്കെ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ചാലും ,
സവര്‍ണ്ണ തമ്പുരാക്കന്മാര്‍ എഴുതി പിടിപ്പിക്കുന്ന ചരിത്രത്തില്‍ നിന്ന് നിര്‍ദ്ദയം വെട്ടിമാറ്റിയാലും ,
വരാനിരിക്കുന്ന തലമുറ അങ്ങയെ വായിക്കും .
അടയാളപ്പെടുത്തും .
തിരസ്‌ക്കരണത്തിന്റെ മൂടുപടം വലിച്ചു ചീന്തുക തന്നെ ചെയ്യും …

റഫീഖ് മംഗലശ്ശേരി

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!