ഖത്തറിലെ വിദേശ തൊഴിലാളികളുടെ കുറഞ്ഞ വേതനം ഇനി 750 റിയാല്‍

ദോഹ: രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ കുറഞ്ഞ വേതനം പരിധി ഉടന്‍ പ്രാബല്യത്തില്‍ വരും. തൊഴിലാളികളുടെ താല്‍ക്കാലിക വേതന പരിധി പ്രതിമാസം 750 റിയാലാണെന്നും ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹിക കാര്യമന്ത്രി ഡോ.ഇസ്സ ബിന്‍ സാദ് അല്‍ ജാഫലി അല്‍ നുഐമി വ്യക്തമാക്കി.

നിലവില്‍ വരാനിരിക്കുന്ന കുറഞ്ഞ വേതന പരിധി 750 റിയാല്‍ (ഏകദേശം 200 ഡോളര്‍) എന്നത് താല്‍ക്കാലികമായിട്ടുള്ളതാണ്. സ്ഥിരമായി വേതന പരിധി നിശ്ചയിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തില്‍ താല്‍ക്കാലിക വേതനപരിധി 750 റിയാല്‍ നടപ്പാക്കിയ ശേഷം സമഗ്രമായ വിലയിരുത്തല്‍ നടത്തിയ ശേഷം പുതിയ സ്ഥിരമായിട്ടുള്ള പരിധി നിശ്ചയിക്കും. പുതിയ വേതന പരിധി നിശ്ചയിച്ചതിനു പുറമെ തൊഴിലാളികള്‍ക്ക് സൗജന്യ താമസം, ഭക്ഷണം, ആരോഗ്യ പരിചരണം എന്നിവയും ലഭിക്കും. പുതിയ പ്രഖ്യാപനം നടപ്പാക്കുന്നതോടെ വേതനം 750 റിയാലില്‍ കുറഞ്ഞ കരാറുകള്‍ക്ക് അനുമതി നല്‍കില്ലെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തുള്ള എല്ലാ തൊഴില്‍ കരാറുകള്‍ക്കും തൊഴില്‍ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. എന്നാല്‍ തൊഴില്‍ കരാറില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തിയാല്‍ പുതിയ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വരാനിരിക്കുന്ന 2022 ലെ ലോകകപ്പ് വികസന പദ്ധതികള്‍ക്ക് മാത്രമായി ആഴ്ചയില്‍ 50 കോടി റിയാലാണ് ഖത്തര്‍ ചെലിവിടുന്നത്. ഈ മേഖലയില്‍ പതിനായിരത്തിലധികം പ്രവാസി തൊഴിലാളികളാണ് ജോലി ചെയ്തുവരുന്നത്.

തൊഴിലാളികള്‍ക്ക് രാജ്യം വിടാനും ജോലി മാറാനുമുള്ള അനുമതി തടയാനുള്ള തൊഴിലുടമയുടെ അവകാശം റദ്ദാക്കിയുമാണ് പുതിയ തൊഴില്‍കരാര്‍ രാജ്യത്ത് നടപ്പായത്. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധത ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതാണ്. തൊഴിലാളി രാജ്യത്ത് എത്തിയ ശേഷം കരാറില്‍ മാറ്റം വരുന്നത് തടയുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. പ്രവാസി തൊഴിലാളികള്‍ രാജ്യത്തിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തെ തൊഴില്‍ മേഖലയില്‍ വലിയ മുന്നേറ്റത്തിന് തയ്യാറെടുത്താണ് കഴിഞ്ഞമാസം പ്രവാസി തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതന പരിധി നിശ്ചയിക്കുമെന്ന പ്രഖ്യാപനം സര്‍ക്കാര്‍ നടപ്പിലാക്കിയത്. ഖത്തറിന്റെ ഈ നടപടിക്ക് ആഗോള തലത്തില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

Share news
error: Content is protected !!
Scroll to Top