ഖത്തറില്‍ കെട്ടിടങ്ങളുടേയും താമസ കേന്ദ്രങ്ങളുടേയും വാടകയില്‍ വര്‍ദ്ധനവുണ്ടായേക്കും

Doha-Qatarദോഹ: ഖത്തറില്‍ വര്‍ധിച്ചുവരുന്ന സ്ഥലവിലയും നിര്‍മാണച്ചെലവുകളും പരിഗണിച്ച് 2022 വരെ വാടകയില്‍ പ്രതിവര്‍ഷം 10 ശതമാനം വളര്‍ച്ചയുണ്ടാകാന്‍ സാധ്യത. കൊമേഴ്‌സ്യല്‍ കെട്ടിടങ്ങളുടേയും താമസ കേന്ദ്രങ്ങളുടേയും വാടകയില്‍ വരുന്ന ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വര്‍ധനവ് രേഖപ്പെടുത്തിയേക്കും. വേനലവധി പ്രമാണിച്ച് വാടകയില്‍ ചെറിയ കുറവുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കിലും വരും മാസങ്ങളില്‍ അതില്‍ മാറ്റമുണ്ടാകും.
ഖത്തറിന്റെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മാറ്റങ്ങള്‍ വളരെ പെട്ടെന്നാണ് സംഭവിക്കുന്നത്. വാടക വര്‍ധിക്കുന്നത് ആവശ്യക്കാര്‍ക്ക് അനുസരിച്ചല്ലെന്നും മറിച്ച് സ്ഥലത്തിന്റേയും നിര്‍മാണ സാമഗ്രികളുടേയും വിലയ്ക്ക് അനുസരിച്ചാണെന്നുമാണ് കമ്പോള രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അടുത്ത കാലത്തായി സ്ഥലത്തിന്റെ വിലയില്‍ വലിയ മാറ്റമാണ് വന്നിട്ടുള്ളത്. മാത്രമല്ല, ഒരു വര്‍ഷത്തിനിടയില്‍ നിര്‍മാണ സാമഗ്രികളുടെ വിലയിലും 20 മുതല്‍ 30 ശതമാനം വരെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
ബ്രാന്റ് ന്യൂ താമസ കേന്ദ്രങ്ങളുടേയും വ്യാപാര സമുച്ചയങ്ങളുടേയും വാടക പ്രദേശങ്ങളുടെ പ്രാധാന്യത്തിന് അനുസരിച്ച് ഇപ്പോള്‍ തന്നെ 25 മുതല്‍ 50 ശതമാനം വരെ ഉയര്‍ന്നതായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മാര്‍ക്കറ്റ് വിദഗ്ധരുടെ അഭിപ്രായത്തില്‍ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം മേഖലയില്‍ ജീവിതച്ചെലവുകള്‍ ഏറ്റവും കൂടുതലുള്ള രാജ്യമാണ് ഖത്തര്‍. ഇവിടുത്തെ ജീവിതച്ചെലവുകള്‍ വര്‍ധിപ്പിക്കുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിക്കുന്നത് വീട്ടുചെലവുകളാണെന്നും കണക്കുകള്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2014ലെ ആദ്യ പകുതിയില്‍ 15 ശതമാനത്തോളം വാടക വര്‍ധിച്ചതായും കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ അഞ്ച് ശതമാനം വര്‍ധനവുണ്ടായതായും റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ വിദഗ്ധനായ ഖലീഫ അല്‍ മുസലിമാനി അഭിപ്രായപ്പെട്ടു.
സ്ഥലവിലയും നിര്‍മാണച്ചെലവുകളുമാണ് വാടകയെ നിയന്ത്രിക്കുന്നത്. ചില പ്രദേശങ്ങളില്‍ സ്ഥല വില 70 ശതമാനത്തിലേറെ ഉയര്‍ന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
Share news
error: Content is protected !!
Scroll to Top