ഖത്തറില്‍ താമസ സ്ഥലങ്ങളില്‍ പ്രവാസി തൊഴിലാളികള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്

ദോഹ: രാജ്യത്തെ പ്രവാസി തൊഴിലാളികള്‍ക്ക് താമസ സ്ഥലത്ത് സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നു. ഓണ്‍ലൈന്‍ സാങ്കേതികവിദ്യയുടെ പ്രയോജനം തൊഴിലാളികള്‍ക്ക് ലഭ്യമാക്കുന്നതാണ് പുതിയ പദ്ധതി. തൊഴില്‍ മന്ത്രാലയത്തിന്റെയും ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമായ ബെറ്റര്‍ കണക്ഷന്‍ പദ്ധതിയിലൂടെയാണ് പുതിയ സേവനം നടപ്പാക്കുന്നത്.

തൊഴിലാളികള്‍ക്ക് അടിസ്ഥാന ഐ.സി.ടി. പരിശീലനം നല്‍കുന്നതിനൊപ്പം സാമൂഹിക മാധ്യമ വേദികളില്‍ അവരെ പരിചയപ്പെടുത്തുകയും ചെയ്യാന്‍ ഇതുവഴി കഴിയുമെന്ന് ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം വ്യക്തമാക്കി.ഈ പദ്ധതി നടപ്പിലാക്കുന്നത്‌ റീച്ച് ഔട്ട് ടു ഏഷ്യ, ശൈഖ് താനി ഇബ്ന്‍ അബ്ദുല്ല ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ സര്‍വീസസ് (റാഫ്), ഉരീദു എന്നിവരുടെ പങ്കാളിത്തത്തോടെയാണ് .

പദ്ധതിയുടെ ഗ്രീന്‍ കമ്പ്യൂട്ടര്‍ ക്ലബ്ബ് വിവിധ സര്‍ക്കാര്‍, സ്വകാര്യ സംഘടനകള്‍ സംഭാവന നല്‍കിയ 15,000 ഓളം കമ്പ്യൂട്ടറുകള്‍ നവീകരിക്കും. തുടര്‍ന്ന് തൊഴിലുടമകളുടെ സഹകരണത്തോടെ തൊഴിലാളി പാര്‍പ്പിട സമുച്ചയങ്ങളില്‍ 1,500 ഐ.സി.ടി. സൗകര്യം സ്ഥാപിക്കും.

പതിനഞ്ച് ലക്ഷത്തോളം വരുന്ന പ്രവാസി തൊഴിലാളികള്‍ക്ക് സന്നദ്ധ പ്രവര്‍ത്തകര്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗിക്കാനുള്ള പരിശീലനം നല്‍കും. പ്രവാസി തൊഴിലാളികളുള്ള തൊഴിലുടമകള്‍ പദ്ധതിയില്‍ ചേരാനും മന്ത്രാലയം ആഹ്വാനം ചെയ്തു. തൊഴിലുടമ ലേബര്‍ ക്യാമ്പുകളില്‍ കമ്പ്യൂട്ടറിനായി പ്രത്യേക മുറി, വൈദ്യുതി, ശുചീകരിക്കാനും അറ്റകുറ്റപ്പണിക്കായുമുള്ള സൗകര്യം, ഫര്‍ണീച്ചര്‍ എന്നിവ നല്‍കണം.പദ്ധതിക്കായി 2017-18 വര്‍ഷത്തില്‍ 750 ഓളം സന്നദ്ധ പ്രവര്‍ത്തകരെ നിയമിക്കാനാണ് തീരുമാനം.

Share news
error: Content is protected !!
Scroll to Top