റോഡുകള്‍ നമ്മളുടേതു കൂടിയാണ്’ ഇന്ദ്രന്‍സ് ; പൊതുമരാമത്ത് വകുപ്പ് ‘ഡി എല്‍ പി’ വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി തുടങ്ങി

തിരുവനന്തപുരം; റോഡുകള്‍ തങ്ങളുടേത് കൂടിയാണെന്ന ബോധ്യത്തോടെ ജനങ്ങള്‍ക്ക് ഇടപെടാന്‍ കഴിയുന്ന പദ്ധതിയാണ് ഡിഫെക് ലയബിലിറ്റി പിരീഡ് പരസ്യപ്പെടുത്തുന്നതെന്ന് നടന്‍ ഇന്ദ്രന്‍സ് . പൊതുമരാമത്ത് വകുപ്പിന്റെ ഡിഫക്ട് ലയബിലിറ്റി പിരീഡ് വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയതിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. റോഡുകളില്‍ കുഴി ഉണ്ടായാല്‍ പരിഹരിക്കാന്‍ ആരെ വിളിക്കണമെന്ന് ഇനി ജനങ്ങള്‍ക്ക് അറിയാന്‍ കഴിയുന്നത് വലിയ കാര്യമാണ്. ജനങ്ങള്‍ക്കു വേണ്ടത് നല്ല വഴിയാണ്. അതിന് എന്തു ചെയ്യണം എന്നതിന് ജനങ്ങള്‍ക്കുള്ള ഉത്തരമാണ് ഡി എല്‍ പി പിരീഡ് പ്രസിദ്ധപ്പെടുത്തല്‍. ഇത് വലിയ മാറ്റം ഉണ്ടാക്കുമെന്നും ഇന്ദ്രന്‍സ് പറഞ്ഞു. പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായിരുന്നു.

പൊതുമരാമത്ത് പ്രവൃത്തികളില്‍ ജനങ്ങള്‍ കാഴ്ചക്കാരല്ല കാവല്‍ക്കാരാണ് എന്ന ആശയത്തിലൂന്നിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലെ 2515 പ്രവൃത്തികളുടെ ഡി എല്‍ പി വിശദാംശങ്ങള്‍ വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. നിരത്ത് വിഭാഗം, ബില്‍ഡിംഗ് വിഭാഗം, പാലങ്ങള്‍, പൊതുമരാമത്ത് വകുപ്പിന് കീഴിലെ ദേശീയ പാത വിഭാഗം, കെ ആര്‍ എഫ് ബി, റിക്ക്, കെ എസ് ടി പി എന്നിവയിലെ പദ്ധതികളാണ് വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയത്. ഡിഫക്റ്റ് ലയബിലിറ്റി പിരീഡിലുള്ള പ്രവൃത്തികള്‍, കരാറുകാരര്‍, കരാറുകാരുടെ ഫോണ്‍ നമ്പര്‍ , ചുമതപ്പെട്ട ഉദ്യോഗസ്ഥര്‍, ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പര്‍ എന്നിവ സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഡി എല്‍ പി പിരീഡിലുള്ള പ്രവൃത്തികളില്‍ എന്തെങ്കിലും അപാകത ശ്രദ്ധയില്‍ പെട്ടാല്‍ കരാറുകാരനെയോ ഉദ്യോഗസ്ഥനെയോ ജനങ്ങള്‍ക്ക് വിവരം അറിയിക്കാന്‍ കഴിയും. പൊതുമരാമത്ത് വകുപ്പിനെ കൂടുതല്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമാണ് ഈ പദ്ധതി

പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ്. ജോയിന്റ് സെക്രട്ടറി ശ്രീറാം സാംബശിവ റാവു, ചീഫ് എഞ്ചിനിയര്‍മാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പൊതുമരാമത്ത് വകുപ്പിന്റെ വെബ് സൈറ്റിലാണ് ഡി എല്‍ പി പ്രസിദ്ധീകരിച്ചിട്ടുള്ളത്.

Share news
error: Content is protected !!
Scroll to Top