തിരുവനന്തപുരം ലുലു മാളിന് മുന്നില്‍ സമരക്കാരുടെ പ്രതിഷേധം; ജീവനക്കാരെ തടഞ്ഞു

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍നയങ്ങള്‍ക്കെതിരേ സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം ലുലുമാള്‍ പ്രവര്‍ത്തിച്ചേക്കുമെന്ന വിവരത്തെ തുടര്‍ന്ന് തിരുവനന്തപുരം ലുലു മാളിന്റെ മുന്നില്‍ സമരാനുകൂലികളുടെ പ്രതിഷേധം. അടച്ചിട്ട മാളിന്റെ മുന്‍ ഗേറ്റിന് മുന്നിലാണ് സമരാനുകൂലികള്‍ കുത്തിയിരിക്കുന്നത്. മാള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണിവര്‍. ജോലിക്കെത്തിയ ജീവനക്കാരെയും പണിമുടക്ക് അനകൂലികള്‍ തടഞ്ഞു. ഏകദേശം ഒന്‍പത് മണിയോടെയാണ് ജോലിക്കെത്തിയ ജീവനക്കാരെ പണിമുടക്ക് അനകൂലികള്‍ തടഞ്ഞത്.

ജീവനക്കാര്‍ ജോലിക്ക് കയറരുതെന്നും ഗേറ്റിനു പുറത്ത് കൂടി നില്‍ക്കുന്ന ജീവനക്കാരെ എത്രയും പെട്ടെന്ന് ഒഴിവാക്കണമെന്നും യൂണിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമെത്തിയിട്ടുണ്ട്. അകത്തു കയറാനാവാതെ കൂടിനില്‍ക്കുന്ന ജീവനക്കാരോട് തിരിച്ചുപോകാന്‍ പൊലീസ് നിര്‍ദ്ദേശിച്ചു. എന്നാല്‍ ജോലിക്ക് വരണമെന്ന് തങ്ങള്‍ക്ക് നിര്‍ദ്ദേശം കിട്ടിയതായാണ് ജീവനക്കാര്‍ പൊലീസിനോട് പറഞ്ഞത്.

ഇന്നലെ മാള്‍ തുറന്നു പ്രവര്‍ത്തിച്ചുവെന്നാരോപിച്ചാണ് പണിമുടക്ക് അനുകൂലികള്‍ പ്രതഷേധവുമായി എത്തിയത്. എന്നാല്‍, ഇന്നലെ ലുലു മാള്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്നില്ല എന്നാണ് ഔദ്യോഗികമായി മാനേജ്മെന്റ് അറിയിച്ചിരിക്കുന്നത്. ഉപഭോക്താക്കളെ ആരെയും പ്രവേശിപ്പിച്ചിരുന്നില്ലെങ്കിലും ജീവനക്കാര്‍ എത്തിയിരുന്നു. ഇന്നലെ മാള്‍ തുറന്ന് പ്രവര്‍ത്തിച്ചില്ലെന്നും ശുചീകരണ ജോലികള്‍ മാത്രമാണ് നടന്നതെന്നും സെക്യൂരിറ്റി ജീവനക്കാരും പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top