‘പലസ്തീന്‍’ എന്നെഴുതിയ ബാഗുമായി പ്രിയങ്കാ ഗാന്ധി പാര്‍ലിമെന്റില്‍

ദില്ലി : ‘പലസ്തീന്‍’ എന്നെഴുതിയ ബാഗ് ധരിച്ച് പാര്‍ലമെന്റിലെത്തി വയനാട് എം പി പ്രിയങ്ക ഗാന്ധി. പാര്‍ലമെന്റ് കെട്ടിടത്തിനുള്ളില്‍ ബാഗ് ധരിച്ചുനില്‍ക്കുന്ന പ്രിയങ്കയുടെ ചിത്രം, കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദാണ് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചത്. വയനാട്ടില്‍ നിന്ന് വിജയിച്ച ശേഷം ആദ്യമായാണ് പ്രിയങ്കാഗാന്ധി പാര്‍ലമെന്റ് സമ്മേളനത്തിനെത്തുന്നത്.

ഗാസയില്‍ ഇസ്രായേല്‍ ഗവണ്‍മെന്റ് നടത്തുന്നത് വംശഹത്യ നടപടിയാണെന്ന് പ്രതികരിച്ച പ്രിയങ്കാ ഗാന്ധി നേരത്തെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ വിമര്‍ശിച്ചിരുന്നു. ബാഗില്‍ പലസ്തീന്‍ എന്ന എഴുത്തിനു പുറമേ പലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകമായ തണ്ണിമത്തനും ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച, ന്യൂഡല്‍ഹിയിലെ പലസ്തീന്‍ എംബസിയുടെ ചുമതലയുള്ള അബേദ് എല്‍റാസെഗ് അബു ജാസറുമായും അവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേ സമയം പലസ്തീന്‍ ഐക്യദാര്‍ഢ്യ സന്ദേശവുമായെത്തിയ പ്രിയങ്കക്കെതിരെ  ഭാരതീയ ജനതാ പാര്‍ട്ടിയില്‍ നിന്ന് എതിര്‍പ്പുയര്‍ന്നു. പ്രിയങ്കയുടെ പലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന് രൂക്ഷമായ എതിര്‍പ്പാണ് ബിജെപി എംപി ഗുലാം അലി ഖതാന പ്രകടിപ്പിച്ചത്. എന്നാല്‍ വാര്‍ത്തളാകാന്‍ വേണ്ടിയാണ് ആളുകള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്നും ജനങ്ങളാല്‍ തിരസ്‌കരിക്കപ്പെടുമ്പോള്‍ അവര്‍ ഇത്തരം കാര്യങ്ങളിലേക്ക് തിരിയുന്നുവെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞു.

എന്നാല്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നത് വിദ്വേഷത്തിലും അക്രമത്തിലും വിശ്വസിക്കാത്ത ഇസ്രയേലി പൗരന്മാരുള്‍പ്പെടെ ശരിയായ ചിന്താഗതിയുള്ള ഓരോ വ്യക്തിയുടെയും ധാര്‍മ്മിക ഉത്തരവാദിത്തമാണെന്നും ലോകത്തെ എല്ലാ സര്‍ക്കാരും ഇസ്രായേല്‍ സര്‍ക്കാരിനെ അപലപിക്കുകയാണെന്നും പ്രിയങ്കാഗാന്ധി നേരത്തെ പ്രതികരിച്ചിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top