സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ പണിമുടക്കുന്നു;മിനിമം വേതനം 40,000 രൂപയാക്കണം

തിരുവനന്തപുരം:സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ പണിമുടക്കുന്നു. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ (യുഎന്‍എ) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. ഏകദേശം 490 ഓളം സ്വകാര്യ ആശുപത്രികൡല നഴ്‌സുമാരാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.

അടിസ്ഥാന ശമ്പളം 40,000 രൂപയായി ഉയര്‍ത്തണം എന്നതാണ് നഴ്‌സുമാരുടെ പ്രധാന ആവശ്യം. കൂടാതെ ഡോ.ബല്‍റാം കമ്മിറ്റി, ജഗദീഷ് പ്രസാദ് കമ്മറ്റി എന്നിവരുടെ റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായും നടപ്പാക്കുക, ആരോഗ്യ മേഖലയിലെ കരാര്‍ നിയമനങ്ങള്‍ നിര്‍ത്തലാക്കുക, ഷിഫ്റ്റ് സമ്പ്രദായം ക്രമീകരിക്കുക എന്നീ ആവശ്യങ്ങളും അവര്‍ ഉന്നയിക്കുന്നു.

രോഗി-നഴ്‌സ് അനുപാതം കൃത്യമായി പാലിക്കുക, പി എസ് സി വഴി സ്ഥിര നിയമനങ്ങള്‍ നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ക്ക് അനുകൂലമായ നടപടി ഉണ്ടാകുന്നതുവരെ സമരം തുടരാനാണ് സംഘടനയുടെ തീരുമാനം. പണിമുടക്ക് മൂലം ആശുപത്രികളില്‍ വാര്‍ഡ് ഡ്യൂട്ടികളില്‍ നിന്നും നഴ്‌സുമാര്‍ പൂര്‍ണമായും വിട്ടുനില്‍ക്കുകയാണ്. അത്യാഹിത വിഭാഗങ്ങളില്‍ മാത്രമാണ് നഴ്‌സുമാരുടെ സേവനം ലഭ്യമാകുന്നത്.

2018-ലാണ് അവരുടെ ശമ്പളം അവസാനമായി പരിഷ്‌കരിച്ചതെന്നും ജീവിതച്ചെലവ് വര്‍ദ്ധിച്ചതിനാല്‍ ഇത് അപര്യാപ്തമാണെന്നും പ്രതിഷേധിക്കുന്ന നഴ്സുമാര്‍ പറയുന്നു. യുഎന്‍എയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തെത്തുടര്‍ന്ന് 2023-ല്‍ സംസ്ഥാന സര്‍ക്കാര്‍ ശമ്പള വര്‍ദ്ധനവിന് ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നെങ്കിലും ഇതുവരെ അത് ഫലപ്രദമായി നടപ്പാക്കിയിട്ടില്ലെന്ന് അവര്‍ ആരോപിച്ചു.

Share news
error: Content is protected !!
Scroll to Top