മക്കളുടെ പിറന്നാളിനും പേരിടലിനും ചോറൂണിനുമൊക്കെ തടവുകാര്‍ക്ക് പരോള്‍ നല്‍കാന്‍ പറ്റില്ല: ഹൈക്കോടതി

കൊച്ചി: മക്കളുടെ പേരിടലിനും ചോറൂണിനും പിറന്നാളിനുമൊക്കെ തടവുകാര്‍ക്ക് പരോള്‍ നല്‍കുന്നത് അനുവദിക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി. അത്തരത്തില്‍ പരോള്‍ അനുവദിക്കുന്നതു ജനങ്ങള്‍ക്കു നീതിന്യായ സംവിധാനത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്നും കോടതി നിരീക്ഷിച്ചു. കൊലപാതക കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പ്രതിക്കു ഭാര്യയുടെ ഗര്‍ഭ പരിചരണത്തിനു പരോള്‍ അനുവദിക്കണമെന്ന ഹര്‍ജി തള്ളിയ ഉത്തരവിലാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കണ്ണൂര്‍ സ്വദേശിയായ പ്രതിയുടെ 42കാരിയായ ഭാര്യയാണ് കൃത്രിമ ഗര്‍ഭധാരണത്തിലൂടെ ഗര്‍ഭിണിയായത്. രണ്ട് മാസം ഗര്‍ഭിണിയായ ഇവര്‍ ഏറെ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നതിനാല്‍ ഭര്‍ത്താവിന്റെ പരിചരണം അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടി പരോളിനായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

എന്നാല്‍ ഇത്തരമൊരു കാര്യത്തിനായി തടവുകാരനു പരോളിനു അര്‍ഹതയില്ലെന്നു കോടതി വ്യക്തമാക്കി. അങ്ങനെ പരോള്‍ അനുവദിച്ചാല്‍ കുറ്റവാളിയും സാധാരണ പൗരനും തമ്മിലുള്ള അന്തരം ഇല്ലാതാകും. കുറ്റവാളികള്‍ക്ക് സാധാരണ പൗരനെ പോലെ ജീവിതം ആസ്വദിക്കാനാകില്ല. ഇരകളാക്കപ്പെടുന്നവരുടെ കുടുംബം സമൂഹത്തിലുണ്ടെന്നു ഓര്‍ക്കണം. ഇത്തരത്തില്‍ പരോള്‍ അനുവദിച്ചാല്‍ അവര്‍ക്ക് നീതിന്യായ സംവിധാനത്തിലുള്ള വിശ്വാസം നഷ്ടമാകുമെന്നും കോടതി വ്യക്തമാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top