മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം

ന്യൂഡല്‍ഹി: മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. മുഖ്യമന്ത്രിയായിരുന്ന ബിരേന്‍ സിങ് രാജിവെച്ചതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ നടപടി. പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം പരമാവധി ശ്രമിച്ചിരുന്നുവെങ്കിലും ഒരു പേരിലേക്ക് എത്താന്‍ സാധിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മണിപ്പൂര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ സഭയില്‍ കോണ്‍ഗ്രസ് അവിശ്വാസപ്രമേയം സമര്‍പ്പിക്കാനിരിക്കെയായിരുന്നു ബിരേന്‍ സിങിന്റെ രാജി. രാജി കലാപം തുടങ്ങി രണ്ട് വര്‍ഷത്തിന് ശേഷമാണ് രാജി. രാജിക്കത്ത് ഗവര്‍ണര്‍ അജയ് ഭല്ലയ്ക്ക് കൈമാറി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് രാജി പ്രഖ്യാപനം നടത്തിയത്.

നേരത്തേ കോണ്‍റാഡ്‌സിങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) ബിരേന്‍ സിങ് സര്‍ക്കാരിനുള്ള പിന്തുണപിന്‍വലിച്ചിരുന്നു. കലാപം നടക്കുന്ന സംസ്ഥാനത്തെ ക്രമസമാധാനം പൂര്‍വസ്ഥിതിയിലാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

എന്നാല്‍, എന്‍പിപിയുടെ പിന്തുണ പിന്‍വലിച്ചത് സര്‍ക്കാരിനെ ബാധിക്കുമായിരുന്നില്ല. ഏഴ് എംഎല്‍മാരാണ് എന്‍പിപിക്കുള്ളത്. 37 ബിജെപി എംഎല്‍എമാരുടെ പിന്തുണയും നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെ (എന്‍പിഎഫ്) അഞ്ച് എംഎല്‍എമാരും മൂന്ന് സ്വതന്ത്രരുടെ പിന്തുണയും ബിരേന്‍ സിങ് സര്‍ക്കാരിനുണ്ടായിരുന്നു. എന്നാല്‍ 12 ഓളം എം.എല്‍.എമാര്‍ നേതൃമാറ്റത്തിനായി മുന്നോട്ടുവന്നത് സര്‍ക്കാരിനെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു. സ്പീക്കറും മുഖ്യമന്ത്രിയും തമ്മില്‍ ഭിന്നതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top