സ്‌കൂള്‍ തുറക്കല്‍ ഒരുക്കം ഇന്ന് പൂര്‍ത്തിയാകും

തിരുവനന്തപുരം: ഒന്നരവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പൊതുവിദ്യാലയങ്ങള്‍ നവംബര്‍ ഒന്നിന് തുറക്കുന്നതിന് മുന്നോടിയായുള്ള ഒരുക്കം ബുധനാഴ്ച പൂര്‍ത്തിയാകും. സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗരേഖ പ്രകാരമുള്ള ഒരുക്കങ്ങളുടെ പൂര്‍ത്തീകരണം സംബന്ധിച്ച റിപ്പോര്‍ട്ട് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ജില്ലാ അധികാരികള്‍ക്ക് കൈമാറും.

സ്‌കൂളുകള്‍ പൂര്‍ണമായി ശുചീകരിച്ചുവെന്നും ഇഴജന്തുക്കളുടെ സാന്നിധ്യം ഇല്ലെന്നും സ്‌കൂളുകളില്‍ സാനിറ്റൈസര്‍, തെര്‍മല്‍ സ്‌കാനര്‍, ഓക്‌സിമീറ്റര്‍ എന്നിവ ഉണ്ടെന്നും ഉറപ്പുവരുത്തിയിട്ടുണ്ട്. ബുധനാഴ്ച മുഴുവന്‍ സ്‌കൂളിലും തദ്ദേശ ജനപ്രനിധികള്‍ കൂടി പങ്കെടുത്ത് പിടിഎ യോഗം ചേരും.

ഉച്ചഭക്ഷണം പാചകം ചെയ്യാനും വിതരണം ചെയ്യാനുമുള്ള ചുമതല യോഗത്തില്‍ നിശ്ചയിക്കും. കുട്ടികള്‍ക്ക് ഹോമിയോ പ്രതിരോധ മരുന്ന് കൊടുക്കാനുള്ള സംവിധാനവും സ്‌കൂളില്‍ ഡോക്ടറുടെ സേവനവും ഉറപ്പാക്കും.

കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ ഓരോ സ്‌കൂളിലും ഒരുക്കേണ്ട സംവിധാനങ്ങള്‍ക്കും പിടിഎ യോഗം അംഗീകാരം നല്‍കും. സ്‌കൂളിന്റെ പ്രധാന കവാടത്തില്‍നിന്ന് അധ്യാപകരും തദ്ദേശസ്ഥാപന പ്രതിനിധികളും ചേര്‍ന്നാണ് കുട്ടികളെ വരവേല്‍ക്കുക. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത സ്‌കൂളുകളിലെ കുട്ടികളെ തൊട്ടടുത്ത സ്‌കൂളില്‍ പഠിപ്പിക്കാനാകുമോ എന്നതിന്റെ സാധ്യതയും യോഗത്തില്‍ പരിശോധിക്കും.

 

Share news
error: Content is protected !!
Scroll to Top