ഡീസല്‍ വിലവര്‍ധനവില്‍ നടുവൊടിഞ്ഞ് മത്സ്യമേഖല

പൊന്നാനി: ദിവസേനയുള്ള ഡീസല്‍ വില വര്‍ധനവില്‍ നട്ടംതിരിഞ്ഞ് മത്സ്യമേഖല. മത്സ്യതൊഴിലാളികളും അനുബന്ധ തൊഴിലാളികളടക്കം പതിനായിരങ്ങളുടെ ജീവിതം വിലവര്‍ധന പ്രതിസന്ധിയിലാക്കി.
ഒരുദിവസം മത്സ്യബന്ധനം നടത്താന്‍ ബോട്ടുകള്‍ക്ക് 500 ലിറ്റര്‍വരെ ഡീസല്‍ വേണം. ഒരുദിവസത്തില്‍ കൂടുതല്‍ കടലില്‍ നില്‍ക്കേണ്ട സാഹചര്യമുണ്ടായാല്‍ അത് ഇരട്ടിയാകും. ഇന്ധന വില ഓര്‍ത്ത് മീന്‍ കിട്ടിയാലും ഇല്ലങ്കിലും ഒരുദിവസത്തിനപ്പുറം കടലില്‍ നില്‍ക്കാന്‍ കഴിയാതെ തീരത്തടുപ്പിക്കേണ്ട അവസ്ഥയാണ്. കടലില്‍ പോയി തിരിച്ചുവന്നാല്‍ പലര്‍ക്കും ഡീസല്‍ വിലപോലും കിട്ടാത്ത സാഹചര്യമാണ്.

ഡീസല്‍ വില 102 കടന്നതോടെ ജീവിതംവഴിമുട്ടുന്ന അവസ്ഥയിലെത്തിയെന്ന് മത്സ്യതൊഴിലാളിയും ബോട്ടുടമയുമായ കുറിയ മൊയ്തീന്‍ കാക്കാനകത്ത് കോയ പറഞ്ഞു. നാല്‍പ്പത് വര്‍ഷത്തിലേറെയായി കടലാണ് ജീവിതം. വിലവര്‍ധനവ് മൂലം കടല്‍ ജീവിതത്തോട് വിട പറയേണ്ട അവസ്ഥയിലാണ് – മൊയ്തീന്‍ പറഞ്ഞു.

നഷ്ടം സഹിച്ച് ബോട്ടിറക്കേണ്ടെന്ന് പല ബോട്ടുടമകളും തീരുമാനിച്ചതോടെ തീരം കഷ്ടതയുടെ നടുവിലാണ്. ചിലരെല്ലാം ബോട്ടുകള്‍ കിട്ടിയ വിലയ്ക്ക് നല്‍കി ബാധ്യതകള്‍ തീര്‍ക്കുകയാണ്. പലരും മറ്റ് ജോലികളിലേക്ക് ചുവട് മാറ്റി. ഇന്ധന വിലവര്‍ധനയാണ് ഈ മേഖല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.

പ്രതികൂല കാലാവസ്ഥകളും അപകടങ്ങളും പതിവായ തീരത്തിന് ഇന്ധന വില വര്‍ധനവ് താങ്ങാവുന്നതിലും അപ്പുറമാണ്. സബ്‌സിഡി ഇല്ലെങ്കിലും മത്സ്യതൊഴിലാളികള്‍ക്ക് ഡീസലിന്റെ സെസ് ചാര്‍ജെങ്കിലും ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം.

Share news
error: Content is protected !!
Scroll to Top