പൊന്നാനിയില്‍ ഗര്‍ഭിണിക്ക് രക്തം മാറിനല്‍കി

മലപ്പുറം:  പൊന്നാനിയില്‍ എട്ട് മാസം ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്‍കി. ഗ്രൂപ്പ് മാറി രക്തം കയറ്റിയതിനെത്തുടര്‍ന്ന് ഗര്‍ഭിണിക്ക് ദേഹാസ്വാസ്ഥ്യം. പ്രതിഷേധവുമായി ബന്ധുക്കള്‍. പൊന്നാനി സര്‍ക്കാര്‍ മാതൃശിശു ആശുപത്രിയിലാണ് ഗുരുതര ചികിത്സ പിഴവ് സംഭവിച്ചത്. യുവതിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൊന്നാനി പാലപ്പെട്ടി സ്വദേശിയായ ഇരുപത്തിയാറുകാരി കഴിഞ്ഞ തിങ്കളാഴ്ചയാണ് മാതൃ ശിശു ആശുപത്രിയില്‍ രക്തക്കുറവ് കാരണം ചികിത്സ തേടിയത്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രക്തം നല്‍കിയിരുന്നു. പിന്നാലെ ഇന്നലെ വൈകുന്നേരം രക്തം നല്‍കിയപ്പോള്‍ വിറയല്‍ അനുഭവപ്പെട്ടത്തോടെ ഡോക്ടറെ വിവരം അറിയിക്കുകയായിരുന്നു.

ഡോക്ടര്‍ എത്തിയപ്പോഴാണ് രക്തം മാറി നല്‍കിയത് മനസ്സിലായത്. ഒ നെഗറ്റീവ് രക്തം ഉള്ള യുവതിക്ക് ബി പോസിറ്റീവ് രക്തമാണ് നല്‍കിയത്. നേഴ്സിന് സംഭവിച്ച പിഴവാണെന്ന് ബന്ധുക്കള്‍ പറയുന്നു.

നിലവില്‍ ഐസിയുവില്‍ ഉള്ള യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം.  വിഷയം ശ്രദ്ധയില്‍പെട്ട മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആശുപത്രി സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

Share news
error: Content is protected !!
Scroll to Top