വഴിയോര കച്ചവടക്കാര്‍ക്കുള്ള വായ്പാ പദ്ധതിക്ക് പൊന്നാനിയില്‍ തുടക്കം

പൊന്നാനി:വഴിയോര കച്ചവടക്കാര്‍ക്കുള്ള വായ്പാ പദ്ധതിയായ പി.എം.എസ്.എ നിധിക്ക് പൊന്നാനി നഗരസഭയില്‍ തുടക്കമായി. നഗരസഭയില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ നഗര ഉപജീവന മിഷന്‍ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്ത വഴിയോരക്കച്ചവടക്കാര്‍ക്ക് ഏഴ് ശതമാനം പലിശ സബ്സിഡിയില്‍ 10000 രൂപ ബാങ്ക് വായ്പ നല്‍കുന്നതാണ് പദ്ധതി. കോവിഡ് 19 ന്റെ സാഹചര്യത്തില്‍ മുടങ്ങിപോയ വഴിയോര കച്ചവടങ്ങള്‍ പുനരാരംഭിക്കാനാണ് വായ്പ നല്‍കുന്നത്. കൃത്യമായി തിരിച്ചടക്കുന്നവര്‍ക്ക് അടുത്ത വര്‍ഷം 20,000 മുതല്‍ 50,000 വരെ വായ്പ അനുവദിക്കും.
വഴിയോര കച്ചവടക്കാരെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരുന്നതിനുള്ള ക്യാമ്പും നഗരസഭയില്‍ സംഘടിപ്പിച്ചു. നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്ത തിരിച്ചറിയല്‍ കാര്‍ഡുള്ള 55 കച്ചവടക്കാര്‍ക്ക് ഫോണ്‍പെയുടെ സഹകരണത്തോടെ യുപിപിഐഡി നല്‍കുന്നതിനുള്ള ക്യാമ്പാണ് സംഘടിപ്പിച്ചത്.
പൊന്നാനി നഗരസഭ ഓഫീസില്‍ വായ്പാ വിതരണ ഉദ്ഘാടനവും ചെക്ക് വിതരണവും നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി നിര്‍വഹിച്ചു. എന്‍.യു.എല്‍.എം സി.പി.ഒയും നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടറുമായ പി. ശ്രീജിത്ത് അധ്യക്ഷനായി. ചടങ്ങില്‍ കനറാ ബാങ്ക് മാനേജര്‍ സി.എല്‍ കാര്‍ലോല്‍, ഫോണ്‍ പെ ഒഫീഷ്യല്‍ സി.ജെ സ്റ്റീഫന്‍, പി.കെ സുനില്‍, ഫാരിഷ എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top