HIGHLIGHTS : തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ പോലീസുകാര്‍ക്ക് വധശിക്ഷ വിധിച്ചു. കേസിലെ ഒന്നാം പ്രിതി ജിത കുമാറിനും രണ്ടാം പ്രതി ശ്രീകുമാറിനുമാണ് ...
തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ പോലീസുകാര്‍ക്ക് വധശിക്ഷ വിധിച്ചു. കേസിലെ ഒന്നാം പ്രിതി ജിത കുമാറിനും രണ്ടാം പ്രതി ശ്രീകുമാറിനുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. മറ്റു മൂന്ന് പോലീസുകാര്‍ക്ക് മൂന്നു വര്‍ഷം വീതം തടവുമാണ് വിധിച്ചിരിക്കുന്നത്. തിരുവനന്തപുരം സിജെഎം കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പോലീസുകാര്‍ക്ക് വധശിക്ഷ വിധിക്കുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. പ്രതികള്‍ കുറ്റക്കാരാണെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു.
കേസിലെ ഒന്നും രണ്ടും പ്രതികളായ ഫോര്‍ട്ട് സ്‌റ്റേഷനിലെ പോലീസുകാരായിരുന്ന കെ ജിതകുമാര്‍, എസ് .വി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ഇരുവരെയും സ്‌പെഷല്‍ സബ്‌ജെയിലിലേക്ക് മാറ്റി. അഞ്ചുമുതല്‍ ഏഴുവരെ പ്രതികളായ ഡിവൈഎസ്പി അജിത് കുമാര്‍, മുന്‍ എസ്പിമാരായ ഇ കെ സാബു, ടി കെ ഹരിദാസ് എന്നിവരെ ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍, കൃത്രിമ രേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. സംഭവസമയത്ത് അജിത്കുമാര്‍ ഫോര്‍ട്ട് സ്‌റ്റേഷനിലെ എസ്‌ഐയും സാബു സിഐയും ഹരിദാസ് അസിസ്റ്റന്റ് കമ്മീഷണറും ആയിരുന്നു. മൂന്നാം പ്രതി എഎസ്‌ഐ കെ വി സോമനും കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയെങ്കിലും വിചാരണ വേളയില്‍ മരിച്ചതിനാല്‍ ശിക്ഷ ബാധകമല്ല. ആദ്യ മൂന്നു പ്രതികളാണു കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തര്‍. കൂറുമാറിയ മുഖ്യസാക്ഷി സുരേഷിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ കോടതി സിബിഐക്ക് അനുമതി നല്‍കി. ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ 13 വര്‍ഷമായി നടത്തിവന്ന നീണ്ട നിയമ പോരട്ടത്തിനൊടുവിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. 2005 സെപ്റ്റംബര്‍ 27 നാണ് നഗരത്തില്‍ പാര്‍ക്കില്‍ നിന്നു മോഷണക്കേസ് പ്രതിക്കൊപ്പം കസ്റ്റഡിയിലെടുത്ത കിള്ളിപ്പാലം കീഴാറന്നൂര്‍ കുന്നുംപുറം വീട്ടില്‍ ഉദയകുമാര്‍(28) തുടയിലെ രക്തധമനികള്‍ പൊട്ടി മരിച്ചത്.