‘പഥേര്‍ പാഞ്ചാലിയിലെ ദുര്‍ഗ്ഗ’ നടി ഉമ ദാസ് ഗുപ്ത അന്തരിച്ചു

കൊല്‍ക്കത്ത: ബംഗാളി നടി ഉമ ദാസ് ഗുപ്ത (83) അന്തരിച്ചു. ഏറെക്കാലമായി അര്‍ബുദം വേട്ടയാടിയ നടി കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1955-ല്‍ സത്യജിത് റേ സംവിധാനം ചെയ്ത പഥേര്‍ പാഞ്ചാലി എന്ന ചിത്രത്തിലെ ദുര്‍ഗ്ഗായുടെ വേഷത്തിലൂടെയാണ് ഉമ ദാസ് ഗുപ്ത പ്രശസ്തയായത്.

കൊല്‍ക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ രാവിലെ 8.15 നായിരുന്നു മരണം സംഭവിച്ചതെന്നും. ഇന്ന് തന്നെ വൈകീട്ട് കിയോരതല ശ്മശാനത്തില്‍ സംസ്‌കരിക്കുമെന്ന് കുടുംബത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച്  റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉമാ ദാസ് ഗുപ്തയുടെ മരണവാര്‍ത്ത ആദ്യം ലോകത്തെ അറിയിച്ചത് നടന്‍ ചിരഞ്ജിത് ചക്രവര്‍ത്തിയാണ് . ഉമാ ദാസ് ഗുപ്തയുടെ മകളില്‍ നിന്നാണ് തനിക്ക് ഹൃദയഭേദകമായ വാര്‍ത്ത ലഭിച്ചതെന്ന് ചിരഞ്ജിത് വാര്‍ത്ത ചാനലിനോട് അറിയിച്ചു.

പഥേര്‍ പാഞ്ചാലിക്ക് ശേഷം ഉമാ ദാസ് ഗുപ്ത മുഖ്യധാരാ സിനിമയിലേക്ക് കടന്നുവന്നിരുന്നില്ല. സത്യജിത് റേ സംവിധാനം ചെയ്ത ഈ ചിത്രം 1929 ലെ ബിഭൂതിഭൂഷണ്‍ ബന്ദ്യോപാധ്യായയുടെ ഇതേ പേരിലുള്ള ബംഗാളി നോവലിന്റെ ചലച്ചിത്ര ആവിഷ്‌കാരമാണ്. ഉമാ ദാസ് ഗുപ്തയെ കൂടാതെ, സുബിര്‍ ബാനര്‍ജി, കനു ബാനര്‍ജി, കരുണ ബാനര്‍ജി, പിനാകി സെന്‍ഗുപ്ത, ചുനിബാല ദേവി എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു.

പഥേര്‍ പാഞ്ചാലി ഒരു ഗ്രാമീണ ബംഗാളി കുടുംബത്തിന്റെ കഥയാണ് അവതരിപ്പിച്ചത്. ദുര്‍ഗയും അവളുടെ ഇളയ സഹോദരന്‍ അപുവും തമ്മിലുള്ള ബന്ധമായിരുന്നു ഈ സിനിമയുടെ കാതല്‍.

കൊല്‍ക്കത്തയില്‍ ജനിച്ചു വളര്‍ന്ന ഉമ ദാസ് ഗുപ്ത ചെറുപ്പം മുതലേ നാടകരംഗത്ത് സജീവമായിരുന്നു. പഥേര്‍ പാഞ്ചാലിക്ക് പുറമെ കൗശിക് ഗാംഗുലിയുടെ അപൂര്‍ പാഞ്ചാലി (2015), ലോക്കി ചേലേ (2022) എന്നിവയിലും അവര്‍ പ്രത്യക്ഷപ്പെട്ടു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top