പരപ്പനങ്ങാടിയില്‍ ഓട്ടോറിക്ഷയും കാറും തമ്മില്‍ കൂട്ടിയിടിച്ചു

പരപ്പനങ്ങാടി: കൊടപ്പാളിയില്‍ ഓട്ടോറിക്ഷയും കാറും തമ്മില്‍ കൂട്ടിയിടിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ആര്‍ക്കും തന്നെ പരിക്കേറ്റിട്ടില്ല.
രാവിലെ 9.30 ഓടെ ചെട്ടിപ്പടി വള്ളിക്കുന്ന് ഭാഗത്തേക്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന ഓട്ടോ റോഡിലെ കുഴിവെട്ടിച്ച് മുന്നോട്ട് എടുക്കുന്നതിനിടയിലാണ് എതിരെവന്ന കാറുമായി കൂട്ടിയിടിച്ചത്.

തകര്‍ന്ന പരപ്പനങ്ങാടി കടലുണ്ടി റോഡിലൂടെ ജീവന്‍ പണയപ്പെടുത്തിയാണ് ഇത്തരത്തില്‍ ഒരോ വാഹനയാത്രക്കാരും കാല്‍നടയാത്രക്കാരും കടന്നുപോകുന്നത്. ദിവസവും ഇതുവഴി കടന്നു പോകുന്ന നിരവധി വാഹനങ്ങളാണ് അപകടങ്ങിളില്‍ പെടുന്നത്. പലപ്പോഴും തലനാരിഴയ്ക്കാണ് വന്‍ അപകടങ്ങള്‍ ഒഴിഞ്ഞ് പോകുന്നത്. റോഡില്‍ രൂപപ്പെട്ടിരിക്കുന്ന വലിയ കുഴികള്‍ ശക്തമായ മഴയില്‍ വെള്ളം നിറഞ്ഞ് നില്‍ക്കുന്നത് ഏറെ അപകട സാധ്യതയാണ് വിളിച്ചുവരുത്തുന്നത്.

പരപ്പനങ്ങാടി നഗരത്തില്‍ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുണ്ടായ തടസത്തെ തുടര്‍ന്ന് നാടുകാണി റോഡ് പ്രവൃത്തി മുടങ്ങിയതും ഇവിടെ തിരിച്ചടിയായിരിക്കുകയാണ്. ചെട്ടിപ്പടി മുതല്‍ പുത്തന്‍പീടികവരെയുള്ള റോഡ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

ഏറെ തിരക്കുള്ള കോഴിക്കോട് തിരൂര്‍ റോഡിന്റെ ദയനീയാവസ്ഥ അധികൃതര്‍ കണ്ടില്ലെന്ന് നടക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധത്തിലാണ് നാട്ടുകാര്‍.

Share news
error: Content is protected !!
Scroll to Top